ന്യൂഡൽഹി : ബിക്കാനീർ ഭൂമി അഴിമതി കേസിൽ റോബർട്ട് വാദ്രയുടെ 4.62 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വദ്രയുടെ സ്കൈ ലൈറ്റ് കമ്പനിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2015 ൽ ഇന്ത്യ പാക് അതിർത്തിയിൽ നടത്തിയ ഭൂമി ഇടപാടിൽ അഴിമതിയുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് എടുത്ത കേസിലാണ് നടപടി.
ബിക്കാനീർ ജില്ലയിലെ 34 ഗ്രാമങ്ങളിലെ സർക്കാർ ഭൂമിയിൽ തിരിമറി നടത്തിയെന്നാണ് കേസ്. റോബർട്ട് വാദ്രയുടെ കമ്പനി എഴുപത് ഹെക്ടർ ഭൂമി 72 ലക്ഷം രൂപയ്ക്ക് വാങ്ങിയെടുത്തതിനു ശേഷം അഞ്ചേകാൽ കോടി രൂപയ്ക്ക് വിറ്റു എന്നാണ് കേസ്.
റോബർട്ട് വാദ്രയെ എൻഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. ലണ്ടനിൽ 1.9 മില്യൺ പൗണ്ട് മുടക്കി വദ്ര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ചോദ്യം ചെയ്യൽ.
വദ്രയെ ഈ മാസം 16 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി പാട്യാല കോടതി ഉത്തരവിട്ടിരുന്നു. എൻഫോഴ്സ്മെന്റ്റ് ഡയറക്ടേറ്റുമായി സഹകരിക്കണമെന്ന് കോടതി വദ്രയോട് നിർദ്ദേശിച്ചിരുന്നു.