ന്യൂഡൽഹി : രാജ്യം തേങ്ങിയ ദിനമായിരുന്നു ഇന്നലെ,തനിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടമായ ആ ധീരസൈനികരെ ഓർത്ത്.പുൽ വാമയിലെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായ സൈനികരുടെ സംസ്ക്കാര ചടങ്ങുകൾ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ജന്മനാടുകളിൽ നടന്നത്.
ഹവിൽദാർ വി.വി.വസന്തകുമാറിന്റെ ഭൗതികശരീരം സ്വദേശമായ വയനാട് തൃക്കൈപ്പറ്റയിലെ കുടുംബ ശമ്ശാനത്തിൽ സംസ്കരിച്ചു.ലക്കിടി ഗവ.സ്കൂളിൽ പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ നാട് ഒട്ടാകെ ഒഴുകിയെത്തി.കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം,മന്ത്രി ഇ പി ജയരാജൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു
ഒഡീഷയിൽ നിന്നുള്ള സി ആർ പി എഫ് ഹെഡ് കോൺസ്റ്റബിൾ പി കെ സാഹൂവിന്റെ ഭൗതിക ശരീരത്തിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അന്തിമോപചാരം അർപ്പിച്ചു.മദ്ധ്യപ്രദേശിൽ നിന്നുള്ള സി ആർ പി എഫ് ജവാൻ അശ്വനി കുമാറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ മുഖ്യമന്ത്രി കമൽ നാഥ്,മുൻ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ എന്നിവർ എത്തിയിരുന്നു.
വീരമൃത്യൂ വരിച്ച ആസാം സ്വദേശിയും സിആർപിഎഫ് ഹെഡ് കോൺസ്റ്റബിളുമായ മാനേശ്വറിന്റെ ഭൗതിക ശരീരം ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോൾ സ്വന്തം ചുമലിലേറ്റിയാണ് വീട്ടിലെത്തിച്ചത്.
ഹിമാചൽ പ്രദേശിൽ എത്തിച്ച സിആർ പിഎഫ് ജവാൻ തിലക് രാജിന്റെ ഭൗതിക ശരീരത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ജെപി നഡ്ഡ,മുഖ്യമന്ത്രി ജയ്റാം താക്കൂർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.രജൗരിയിൽ സി ആർ പിഎഫ് ജവാൻ നസീ അഹമ്മദിന്റെ ഭൗതികദേഹത്തിൽ കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് അന്തിമോപചാരം അർപ്പിച്ചു.കർണാടക സ്വദേശിയായ സി ആർ പി എഫ് ജവാൻ ഗുരുവിന് മുഖ്യമന്ത്രി കുമാരസ്വാമി അന്തിമോപചാരം അർപ്പിച്ചു.ബീഹാറിൽ മുഖ്യമന്ത്രി നിതീഷ്കുമാർ സിആർപിഎഫ് ജവാന്മാരായ രത്തൻ കുമാർ,സഞ്ജയ് കുമാർ എന്നിവർക്ക് അന്തിമോപചാരം അർപ്പിച്ചു.
അതേ സമയം സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും,ശക്തമായ ആക്രമണത്തിന് പിന്നിലുള്ളവര്‍ എത്ര ഒളിക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ലെന്നും തിരിച്ചടിക്കായി സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.