തൃശൂർ: ഗുരുപവനപുരിയിൽ ആവേശമായി ആനയോട്ടം. ഉത്സവത്തിന് തുടക്കം കുറിച്ചുള്ള ആനയോട്ടത്തിൽ ഗോപീകണ്ണൻ വിജയിയായി. ഇനി പത്തുനാൾ ഗുരുവായൂർ ഉത്സവ ലഹരിയിൽ.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നാഴികമണി മൂന്നടിച്ചതോടെ ക്ഷേത്രത്തിൽ നിന്ന് ഓടിയെത്തിയ ആന പാപ്പാന്മാർ ആനകളെ കുടമണിയണിയിച്ചു. മഞ്ജുളാൽ പരിസരത്തു ഒരുങ്ങി നിന്നിരുന്ന ആനകൾ കിഴക്കേ ഗോപുര നടയിലേക്ക് ഓടിയടുത്തു. കൊമ്പൻ ഗോപീകണ്ണൻ ഇത്തവണത്തെ വിജയിയായി.
ഏഴാം തവണയാണ് ഗോപീകണ്ണൻ ആനയോട്ടത്തിൽ ഒന്നാമതെത്തുന്നതു. ഉത്സവത്തിന് പത്തുനാൾ ഗോപീകണ്ണൻ ഇനി ഭഗവാന്റെ തിടമ്പേറ്റും. നന്ദിനി,നന്ദൻ, വിഷ്ണു ,അച്യുതൻ എന്നീ ആനകളും ആനയോട്ടത്തിൽ പങ്കെടുത്തിരുന്നു.
ആനയോട്ടത്തോടെ ഗുരുവായൂർ ഉത്സവത്തിന് തുടക്കമായി. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവഘോഷങ്ങൾക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ കെബി മോഹൻദാസ് പറഞ്ഞു.