വയനാട്: പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിനൊപ്പം രാജ്യവും കേന്ദ്രസർക്കാരും ഉണ്ടാകുമെന്ന് വി മുരളീധരൻ എംപി. ഭാര്യ ഷീനയുടെ ജോലിക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ട എല്ലാ സഹായങ്ങളും സർക്കാർ ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു. വസന്തകുമാറിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് വേണ്ടി വീരമ്യത്യു വരിച്ച വീരജവാൻമാരുടെ ജീവത്യാഗം പാഴാകാൻ മോദി സർക്കാർ അനുവദിക്കില്ല. വയനാടിന്റെ ദേശാഭിമാന ചരിത്രത്തിൽ പഴശ്ശിയുടെയും ചന്തുവിന്റെയും കുങ്കന്റെയും പേരിനൊപ്പം വസന്തകുമാറിനെയും ജനം ഹൃദയത്തിലേറ്റും. രാജ്യത്തിനായി ജീവൻ അർപ്പിച്ച ജവാന്റെ കുടുംബത്തിനൊപ്പം നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്തിനായി വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ഭാര്യ ഷീനയെ പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ജോലിയിൽ സ്ഥിരപ്പെടുത്തുന്നതും, കുട്ടികളുടെ വിദ്യാഭ്യാസം കേന്ദ്രീയവിദ്യാലയത്തിൽ ആക്കുന്നതുമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കും. 19ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കുടുംബത്തിന് സർക്കാർ സഹായങ്ങൾ സംബന്ധിച്ചുള്ള തീരുമാനമുണ്ടാകുമെന്നും എ കെ ബാലൻ.