ന്യൂഡൽഹി: നിങ്ങളുടെ ഉള്ളിലെന്നതുപോലെ തന്റെയും നെഞ്ചിനുള്ളിൽ ജ്വലിക്കുന്ന തീയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലും ഝാർഖണ്ഡിലും വിവിധ വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ചടങ്ങിലാണ് പുൽവാമ ഭീകരാക്രമണത്തിൽ സൈനികർ വീരമൃത്വു വരിച്ചതിലുള്ള രോഷവും വേദനയും പ്രധാനമന്ത്രി പങ്കുവെച്ചത്.
പുൽവാമയിൽ ജീവൻ ബലിയർപ്പിച്ചവരുടെ ജീവത്യാഗം വ്യർത്ഥമാകില്ലെന്ന കഴിഞ്ഞ ദിവസത്തെ വാക്കുകൾ ആവർത്തിച്ചുകൊണ്ടാണ് ബിഹാറിലെ പരിപാടിയിൽ നരേന്ദ്ര മോദി സൈനികരെ അനുസ്മരിച്ചത്. ധീര സൈനികരായ സഞ്ജയ് കുമാർ സിൻഹയ്ക്കും രത്തൽ കുമാർ ഠാക്കൂറിനും ആദരം അർപ്പിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, നിങ്ങൾ ഓരുരത്തരിലെന്നതുപോലെ തന്റെയും ഹൃദയത്തിനുള്ളിൽ തീയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സൈനികർ രാഷ്ട്രത്തിന്റെ അഭിമാനമാണ്, അവരുടെ വിയോഗത്തിൽ രാജ്യം ഖേദിക്കുന്നു ഈ കണ്ണീരിന് നമ്മൾ പകരം ചോദിക്കും, തിരിച്ചടിക്കാനുളള പൂർണ്ണ സ്വാതന്ത്യ്രം സൈനികർക്ക് നൽകിയിട്ടുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ഇരു സംസ്ഥാനങ്ങളുടെയും വികസനങ്ങൾക്ക് ഊന്നൽ നൽക്കുന്ന 22 പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. 2024 ഓടെ പൂർത്തിയാക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കൾ ഗ്രാമീണ മേഖലയിലെ ജനങ്ങൾ ആയിരിക്കും. ബീഹാർ ജനതയുടെ സ്വപ്ന പദ്ധതിയായ പാറ്റ്ന മെട്രോ റെയിൽ പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നിർവഹിച്ചു.
ബീഹാർ ജനത നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ കുടിവെളള ക്ഷാമത്തിന് പരിഹാരം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഝാർഖഡിലെ ഹസാരിബാഗിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസം, ആരോഗ്യം, പൊതു ശുചിത്വം, ജലവിതരണം തുടങ്ങിയ രംഗങ്ങളിലെ വിവിധ പദ്ധതികൾക്കും തുടക്കമായി.