തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചു വിട്ട എം പാനൽ ജീവനക്കാർ ഗഗാഗതമന്ത്രി എ കെ ശശീന്ദ്രന്റെ ഔദ്യോഗിക വസതിയിലേക്ക് വിലാപയാത്ര നടത്തി. സെക്രട്ടറിയേറ്റ് നടയിൽ കഴിഞ്ഞ 29 ദിവസമായി നടത്തിവരുന്ന സമരത്തിൽ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിലാപയാത്ര.
മൃതശരീരത്തിൽ തൂണിമൂടി പ്രതീകാത്മകരീതിയിലായിരുന്നു സമരം. എൽഡിഎഫ് സർക്കാരിന്റെ 1000 ദിവസത്തെ ഭരണനേട്ടം എന്നത് എം പാനൽജീവനക്കാരുടെ 4000 കുടുംബങ്ങൾ പട്ടിണിയിലാക്കിയതാണോ എന്ന് സമരക്കാർ ചോദിക്കുന്നു.
സർക്കാർ എം പാനൽ ജീവനക്കാരെ പുറത്താക്കിയിട്ട് ഒരുമാസം പിന്നിടുന്നു. മറ്റ് ജോലി അന്വേഷിച്ച് ചെന്നിടത്തെല്ലാം പ്രായപരിധി എന്ന കാരണത്താൽ അവഗണിക്കപ്പെട്ടു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം എങ്ങനെ പിൻവാതിൽ ആകുമെന്നാണ് ജീവനക്കാരുടെ ചോദ്യം. നിയമത്തിനും കോടതിക്കുമപ്പുറം സർക്കാർ ഈ വിഷയത്തിൽ തുടരുന്ന മൗനം അവസാനിപ്പിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
പുറത്താക്കിയ 3861 പേരെയും തിരിച്ചെടുക്കുന്നത് വരെ സെക്രട്ടറിയേറ്റിനുമുന്നിലെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് ജീവനക്കാർ. സർക്കാരും മാനേജ്മെന്റും വഞ്ചിച്ചുവെന്നും കുടുംബം പോറ്റാൻ മറ്റ് മാർഗങ്ങളില്ലെന്നും ഇവർ പറയുന്നു.
ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ശശിധരൻ വിലാപയാത്ര ഉദ്ഘാടനം ചെയ്തു. സർക്കാർ മൗനം തുടർന്നാൽ സമരം കൂടുതൽ ശക്തമാക്കാനാണ് എം പാനൽ ജീവനക്കാരുടെ തീരുമാനം.