കാസര്‍കോട്: മകനെ കരുതിക്കൂട്ടി സിപിഎം നേതാക്കള്‍ കൊന്നതാണെന്ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ അച്ഛന്. മകന് കൊല്ലപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കൃപേഷിന്റെ അച്ഛന് ആരോപിച്ചു. സിപിഎമ്മുകാരുടെ ഭീഷണി നേരത്തേയുമുണ്ടായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മകനായിരുന്നു ഏക ആശ്രയം. നിര്‍ദ്ധന കുടുംബമാണ് തങ്ങളുടേത്. ഇനി മുന്നോട്ട് പോകാന്‍ എന്തുചെയ്യുമെന്നറിയില്ലെന്നും കൃപേഷിന്റെ അച്ഛന് പറഞ്ഞു.
സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തെ ആക്രമിച്ച കേസില്‍ കൊല്ലപ്പെട്ട കൃപേഷ് പ്രതിയായിരുന്നു. അതിനാല്‍ തന്നെ നേരത്തേ മകന് നേരെ ഭീഷണിയുണ്ടായിരുന്നു.
അതേസമയം, കാസര്‍കോട് നടന്ന ഇരട്ട കൊലപാതകങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്നും റിപ്പോര്‍ട്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിലുള്ള രാഷ്ട്രീയ പകപോക്കലാണ് ഇന്നലെ നടന്ന ഇരട്ടകൊലപാതകമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തെ ആക്രമിച്ച കേസില്‍ കൊല്ലപ്പെട്ട ശരത്ലാലും കൃപേഷും പ്രതികളായിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുമുണ്ടായിരുന്നെന്ന് എഫ്ഐആറില്‍ പറയുന്നു.
അതേസമയം, ശരത്ലാലിന്റേയും കൃപേഷിന്റേയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പുറത്ത് വന്നു. വാളുപോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചുണ്ടാക്കിയ മുറിവുകളാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ പെരിയയിലെ കോണ്‍ഗ്രസ് ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. വൈകുന്നേരത്തോടെ സംസ്കാരം നടത്താനാണ് തീരുമാനം.