കാസർകോട് : കാസർകോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ പാർട്ടിയെ വിമർശിച്ച് റവന്യൂ മന്ത്രി.
വകതിരിവില്ലായ്മ എവിടെ ഉണ്ടായാലും, അവിടെ തിരുത്തൽ വേണമെന്നും, വകതിരിവില്ലായ്മ എവിടെ ഉണ്ടായെന്ന് എല്ലാവർക്കും അറിയാമെന്നും റവന്യൂ മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി
രാഷ്ട്രീയ കൊലപാതകങ്ങള്‍ അത്യന്തം ദൗർഭാഗ്യകരമെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു. പ്രദേശത്ത് നേരത്തെ ഏതെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങൾ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് ഇപ്പോൾ അക്രമമുണ്ടായതെന്ന് അറിയില്ല – ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി.
അതേ സമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ ഡിജിപി കർണാടക പോലീസിന്റെ സഹായം തേടിയെന്നും പോലീസിന്റെ വിശദീകരണം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ചിനെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.പ്രദീപ് കുമാറിനാണ് കേസിന്റെ അന്വേഷണച്ചുമതല. മൂന്ന് ഡിവൈഎസ്പിമാരും മൂന്ന് സിഐമാരും ഉൾപ്പടെയുള്ള ആറുപേരടങ്ങുന്ന പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക.