തിരുവനന്തപുരം: അന്നപൂർണേശ്വരിയുടെ തിരുനടയിൽ സൂര്യസാക്ഷിയായി അന്നപുണ്യം നേദിച്ച് ഭക്തർ മടങ്ങി, ഇനി ഒരു വർഷത്തെ ഭക്തിസാന്ദ്രമായ കാത്തിരിപ്പിലേക്ക്.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിൽ ഭക്തിയുടെ നിറവിൽ പൊങ്കാലയർപ്പിച്ച് ഭക്തലക്ഷങ്ങൾ മടങ്ങിത്തിടങ്ങി. ഉച്ചക്ക് രണ്ടേകാലോടെയായിരുന്നു പൊങ്കാല നിവേദ്യം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 250 ഓളം ശാന്തിമാർ നേദ്യ പുണ്യാഹം തളിച്ചു.
കഴിഞ്ഞ വർഷത്തേതു പോലെ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഇത്തവണയും പൊങ്കാല. നിവേദ്യത്തിന് ശേഷം പ്രദേശത്ത് നഗരസഭ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും കെ എസ് ആർ ടി സി അടക്കമുള്ള പൊതു ഗതാഗത സംവിധാനങ്ങൾ പുന:സ്ഥാപിക്കപ്പെട്ടു.
കഴിഞ്ഞ തവണ 25 ലക്ഷം ഭക്തജനങ്ങൾ പങ്കെടുത്ത പൊങ്കാല മഹോത്സവത്തിൽ ഇത്തവണ 40 ലക്ഷം പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കപ്പെട്ടത്. വർഷം തോറും ഗിന്നസ് ബുക്കിൽ ഇടം നേടിക്കൊണ്ടിരിക്കുന്ന പൊങ്കാലയുടെ നേർസാക്ഷികളാകാൻ ഗിന്നസ് അധികൃതർ ഇത്തവണയും അനന്തപുരിയിൽ എത്തിയിരുന്നു.
അന്നത്തെ (ആഹാരത്തെ) ഈശ്വര സ്ഥാനത്ത് കാണുന്ന ഒരു സംസ്കൃതിയുടെ മഹത്വത്തെ സ്വാംശീകരിക്കാൻ നിരവധി വിദേശികളും പതിവു പോലെ ഇത്തവണയും പൊങ്കാലയർപ്പിക്കാൻ എത്തിയിരുന്നു.