കണ്ണൂർ : തെക്കൻ കേരളത്തിലെ ആറ്റുകാൽ പൊങ്കാല പോലെ വടക്കൻ കേരളത്തിന് പെരുമ വർധിപ്പിച്ച് മലബാറിലും പൊങ്കാല മഹോത്സവം. കാസർകോട് തൃക്കരിപ്പൂർ പേക്കടം കാളീശ്വരം ക്ഷേത്രത്തിലാണ് മലബാർ മേഖലയിൽ അപൂർമായി മാത്രമുള്ള പൊങ്കാല വിപുലമായി ആഘോഷിച്ചത്.
മലബാറിനും പെങ്കാലയുടെ പുണ്യം സമ്മാനിക്കുകയാണ് തൃക്കരിപ്പൂർ പേക്കടം കാളീശ്വരം ക്ഷേത്രം. മുൻകാലങ്ങളിൽ വെറും ചടങ്ങ് മാത്രമായിരുന്ന പൊങ്കാല ഇത്തവണ ഒരാഘോഷം തന്നെയായി. ആയിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാലയുടെ പുണ്യം നേടാനെത്തിയത്. മലബാറിലെ ആദ്യ പൊങ്കാല മഹോത്സവം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചടങ്ങിൽ പങ്കെടുക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നടക്കം സ്ത്രീകളെത്തി. സ്ത്രീകൾക്കുമാത്രമായുള്ള കേരളത്തിലെ നിരവധി ആചാരാനുഷ്ട്ടാനങ്ങളും, ഭക്തിയും, പങ്കാളിത്തവും തന്നെ അത്ഭുതപെടുത്തുന്നുവെന്ന് ഖസാക്കിസ്ഥാനിൽ നിന്നെത്തിയ ഒലേസ്സിയ പറയുന്നു
മംഗല്യഭാഗ്യത്തിനും , സന്താന സൗഭാഗ്യത്തിനായും നേർച്ചനേർന്നവരാണ് പൊങ്കാലയിടാൻ പ്രധാനമായും എത്തുന്നത്. സ്ത്രീകളുടെ പങ്കാളിത്തം വർധിച്ച് വരുന്നതിനാൽ വരും വർഷങ്ങളിൽ പൊങ്കാല ഉത്സവം വിപുലമാക്കാനാണ് ക്ഷേത്രഭരണസമിതിയുടെ തീരുമാനം