ശ്രീനഗർ : പുൽവാമ ഭീകരാക്രമണത്തിനായി ആർ.ഡി.എക്സ് എത്തിച്ചതിനു പിന്നിൽ സ്ത്രീകളും കുട്ടികളും അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇന്റലിജൻസ് ഏജൻസികളുടെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
അതിർത്തിയിൽ നിന്ന് മാസങ്ങളെടുത്താണ് സ്ഫോടക വസ്തുക്കൾ എത്തിച്ചത്. പുൽവാമക്ക് സമീപം ഭീകര കേന്ദ്രത്തിലെത്തിച്ചതിനു ശേഷമായിരുന്നു ബോംബ് നിർമ്മിച്ചത്. ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപാണ് ബോംബിന്റെ എല്ലാ ഘടകങ്ങളും കൂട്ടിയോജിപ്പിച്ചതെന്നും ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കുന്നു.
അതിർത്തിയിൽ നിന്ന് ചെറിയ ഭാഗങ്ങളായാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചത്. സ്ത്രീകളേയും കുട്ടികളേയും ഇതിന് ഉപയോഗിച്ചു. കൊണ്ടുവരാൻ പാകത്തിൽ സുരക്ഷിത മിശ്രിതമാക്കിയാണ് കടത്തിയത്. മൂന്ന് വീപ്പകളിൽ നിറച്ച ആർ.ഡി.എക്സ് വാഹനത്തിൽ ഘടിപ്പിച്ചാണ് ചാവേർ ആക്രമണം നടത്തിയത്.
പാക് സൈന്യമാണ് ഇതിനു പിന്നിലെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. റാവൽപ്പിണ്ടിയിലെ സൈനിക താവളത്തിൽ നിന്ന് ജെയ്ഷെ മൊഹമ്മദിന് കൈമാറിയ ആർ.ഡി.എക്സ് ചെറിയ ഭാഗങ്ങളായി മാറ്റി പുൽവാമയിലെ ത്രാലിലേക്ക് കടത്തുകയായിരുന്നു.