കാസർകോട്: പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് ആവർത്തിച്ച് കോടിയേരി. കേസിൽ അറസ്റ്റിലായ ലോക്കൽ കമ്മറ്റിയംഗം എ പീതാംബരന്റെ ഭാര്യയുടെ ആരോപണം തെറ്റിദ്ധാരണ മൂലമാകാമെന്നും കോടിയേരി.
പീതാംബരന്റെ കുടുംബത്തിന്റെ തെറ്റിദ്ധാരണക്ക് പാർട്ടി ഉത്തരവാദിയല്ല. കേസിൽ പെട്ടു പോയതിന്റെ വിഷമം കൊണ്ടാകാം അവർ അങ്ങനെ പറഞ്ഞത്. ഒരു പ്രശ്നത്തിൽപ്പെട്ടു കഴിയുമ്പോഴുള്ള വീട്ടുകാരുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാനാവില്ല. കോടിയേരി അഭിപ്രായപ്പെട്ടു.
പാർട്ടി പറഞ്ഞാൽ എന്തും ചെയ്യുന്ന ആളാണ് പീതാംബരൻ.മുൻപ് കുറ്റകൃത്യങ്ങൾ ചെയ്തതും പാർട്ടിയ്ക്ക് വേണ്ടിയാണെന്ന് പീതാംബരന്റെ ഭാര്യ മഞ്ജു പറഞ്ഞു. പാർട്ടിയ്ക്കായി കുറ്റങ്ങൾ ചെയ്ത പിതാവിനെ ആവശ്യം കഴിഞ്ഞപ്പൊൾ പുറത്താക്കുകയായിരുന്നുവെന്നും, തെരഞ്ഞെടുപ്പ് ആയതിനാൽ മുഖം രക്ഷിക്കാനാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും മകൾ ദേവിക പറഞ്ഞു.
പെരിയയിലെ ഇരട്ടക്കൊല നടത്തിയത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനും കസ്റ്റഡിയിലുള്ള മറ്റു രണ്ടുപേരും ചേർന്നാണെന്നാണു പൊലീസിൽ നൽകിയിരിക്കുന്ന മൊഴി.എന്നാൽ മൊഴി പൊലീസ് പൂർണ്ണ വിശ്വാസത്തിലെടുത്തിട്ടില്ല.കേസന്വേഷണത്തെ വഴി തെറ്റിക്കാനാണ് ഈ മൊഴിയെന്നും സംശയമുണ്ട്.
യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ കല്യോട് സ്വദേശി കൃപേഷ്, ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കൃപേഷ് ആദ്യവും വെട്ടേറ്റ ജോഷിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനായി കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.