ഡെറാഡൂൺ : ജമ്മുകശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സൈനികർ വീരമൃത്യുവരിച്ച സംഭവത്തുഇൽ അധിക്ഷേപകരമായ അഭിപ്രായങ്ങൾ പറഞ്ഞ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഉത്തർഖണ്ഡിലെ ഒരു സ്വകാര്യ സർവകലാശാലയിലെ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്.
സർവകലാശാലയിലെ അഞ്ഞൂറോളം വിദ്യാർത്ഥികൾ കോളേജ് ക്യാമ്പസിൽ പ്രക്ഷോഭം സംഘടിപ്പിച്ചതോടെയാണ് കശ്മീർ സ്വദേശികളായ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. ഇന്ത്യക്കെതിരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞവരെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ കോളേജ് വിട്ടു പോകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. തുടർന്നാണ് ഏഴ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്.
അതേസമയം സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. അന്വേഷണത്തിനു ശേഷം ഭാവി നടപടികൾ തീരുമാനിക്കും. ദേശദ്രോഹ വിരുദ്ധ മുദ്രാവാക്യങ്ങളും അഭിപ്രായങ്ങളും ഒരു കാരണവശാലും കോളേജ് അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.