ന്യൂഡല്‍ഹി : ലാവലിന്‍ കേസ് അന്തിമവാദം കേള്‍ക്കുന്നത് മാറ്റി വെച്ചു. വാദത്തിന് കുറച്ച് കൂടി സമയം വേണമെന്ന സിബിഐ ആവശ്യത്തെ തുടര്‍ന്നാണ് കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന് അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സിബിഐയുടെ ഹര്‍ജിയും, കേസില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണ് കോടതി പരിഗണനയിലുണ്ടായിരുന്നത്. കേസില്‍ വാദം ഏപ്രില്‍ ആദ്യ വാരമോ രണ്ടാം വാരമോ കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
കേസില്‍ എപ്പോള്‍ വേണമെങ്കിലും വാദം കേള്‍ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ വാദം കേള്‍ക്കുന്നത് നീട്ടണമെങ്കില്‍ കേസ് മാറ്റിവെയ്ക്കാന്‍ സിബിഐക്ക് ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജസെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും സി.ബി.ഐ വാദിക്കുന്നു.
കുറ്റപത്രത്തില്‍ നിന്ന് പിണറായി അടക്കമുള്ള പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണ്. വിധി റദ്ദുചെയ്യണമെന്നും സി.ബി.ഐയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച മൂന്ന് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആര്.ശിവദാസ്, കസ്തൂരിരംഗഅയ്യര്‍, കെ.ജി. രാജശേഖരന് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഈ ആവശ്യത്തില്‍ സി.ബി.ഐയുടെ മറുപടി കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അടിയന്തിരമായി വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു