ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകുന്നതിന് പിന്നാലെ ഇന്ത്യൻ തിരിച്ചടി ഭയന്ന് പാകിസ്ഥാൻ. സൈനികരുടെ ചികിത്സക്ക് തയ്യാറെടുക്കാൻ ബലൂചിസ്ഥാനിലെ ക്വറ്റയിലുള്ള ജിലാനി ആശുപത്രിക്കടക്കം പാകിസ്ഥാനിലുള്ള പ്രമുഖ ആശുപത്രികൾക്ക് പാക് അധികൃതർ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ. ഏതു നിമിഷവും ഇന്ത്യയുടെ ഭാഗത്തു നിന്ന് തിരിച്ചടിയുണ്ടാകുമെന്നാണ് പാകിസ്ഥാൻ ഭയപ്പെടുന്നത്. യുദ്ധമുണ്ടാവുകയാണെങ്കിൽ അടിയന്തിര സൈനിക സഹായത്തിന് സജ്ജരാകാൻ സ്വകാര്യ ആശുപത്രികൾക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
അടിയന്തിര സാഹചര്യം വിലയിരുത്താൻ വ്യാഴാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ രാഷ്ട്രീയ സൈനിക നേതാക്കളുടെ ഉന്നതതല യോഗം ചേർന്നിരുന്നു. ഏതു നിമിഷവും ഇന്ത്യൻ ആക്രമണം പ്രതീക്ഷിച്ചു കൊള്ളാൻ പാക് സൈന്യത്തിന് നിർദ്ദേശം ലഭിച്ചിട്ടുള്ളതായാണ് സൂചന.
യുദ്ധം മുന്നിൽക്കണ്ട് വേണ്ട തയ്യാറെടുപ്പുകൾ നടത്തിക്കൊള്ളാൻ പാക് അധീന കശ്മീരിലെ ജനങ്ങൾക്കും പാക് സർക്കാർ നിർദ്ദേശം നൽകി.സംഘങ്ങളായുള്ള കൂടിച്ചേരല്‍ ഒഴിവാക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാനായി ബങ്കറുകള്‍ നിര്‍മിക്കാനും രാത്രിയില്‍ അനാവശ്യമായി ലൈറ്റുകള്‍ തെളിയിക്കാതിരിക്കാനുമാണ് ജനങ്ങൾക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.
കശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ആഗോളതലത്തിൽ കരുക്കൾ ശക്തമാക്കുമെന്ന ഇന്ത്യയുടെ പ്രസ്താവനയെയും ഭയപ്പാടോടെയാണ് പാകിസ്ഥാൻ നോക്കിക്കാണുന്നത്.