പാലക്കാട്: ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും സിപിഎം ഇല്ലാതാകുന്ന സമയം അടുക്കുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമ്പോൾ കേരളത്തിലും താമര വിരിയുമെന്നും അദ്ദേഹം പാലക്കാട് നടന്ന പേജ് പ്രമുഖൻമാരുടെ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ഒരു തവണ എൻ.ഡി.എക്ക് അവസരം നല്കു, കേരളത്തെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കി തരാം. രാഹുലിന്റെ മഹാസഖ്യം ഭാരതത്തിന്റെ ഭാവിക്ക് നല്ലതല്ല. മലയാളികൾക്കായി യുപിഎ സർക്കാർ എന്ത് ചെയ്തു എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. യുപിഎ സർക്കാർ 45393 കോടി മാത്രമാണ് കേരളത്തിന് നല്കിയത്. മോദി സർക്കാർ ഇതുവരെ 1098155 രൂപ നൽകി. യുപിഎ നല്കിയതിനെക്കാൾ നാല് മടങ്ങ് അധികം തുക മോദി സർക്കാർ കേരളത്തിന് നല്കി.
ശബരിമല വിഷയത്തിൽ വിശ്വാസികളെ ഇടത് പക്ഷ സർക്കാർ വഞ്ചിച്ചു. ഇത് കമ്യൂണിസ്റ്റ് സർക്കാറിന്റെ അടിത്തറ ഇളക്കും. 30000 അയ്യപ്പ വിശ്വാസികളെ പിണറായി സർക്കാർ കള്ള കേസിൽ കുടുക്കി. വിശ്വാസങ്ങളെ തകർക്കുന്നവരാണ് കമ്യൂണിസ്റ്റ് സർക്കാർ.
പോലീസ് വേഷം ധരിച്ച 1500 ഡിവൈഎഫ്ഐ ഗുണ്ടകളാണ് ശബരിമലയിൽ വിശ്വാസികളെ വേട്ടയാടിയത്. അയ്യപ്പ ഭക്തരെ വേട്ടയാടുന്നത് സിപിഎം അവസാനിപ്പിക്കണം അല്ലെങ്കിൽ ബംഗാളും തൃപുരയും ആവർത്തിക്കും. സുപ്രീം കോടതി വിധി മാനിക്കുന്ന ഇടത് സർക്കാർ പള്ളികളിലെ ഉച്ചഭാഷിണി നീക്കം ചെയ്യണം എന്ന കോടതി വിധി എന്ത് കൊണ്ട് നടപ്പാക്കിയില്ല.
കേന്ദ്ര പദ്ധതികൾ കേരളത്തിൽ വരുന്നത് പിണറായി മുടക്കുന്നു. വികസന കാര്യങ്ങളിൽ പിണറായി സർക്കാർ രാഷ്ട്രീയം കളിക്കുന്നു. കഞ്ചിക്കോട് കോച്ച് ഫാക്ടറി, പാലക്കാട് ഐഐടി എന്നിവ മുടക്കാൻ പിണറായി സർക്കാർ ശ്രമിച്ചു. കിസാൻ സമ്മാൻ നിധി 6000 രൂപ കർഷകർക്ക് കൊടുക്കാൻ അർഹരായവരുടെ പട്ടിക നല്കാൻ പിണറായി സർക്കാറിനോട് ആവശ്യപ്പെട്ടു എന്നാൽ ഇതുവരെ പട്ടിക നൽകിയില്ല.
പ്രതിപക്ഷ പാർട്ടികൾ നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് വ്യക്തമാക്കണം. ബിജെപിക്ക് ലീഡറുണ്ട് പ്രതിപക്ഷത്തിനുള്ളത് ഡീലർമാരാണുള്ളത്. മോദി വീണ്ടും പ്രധാനമന്ത്രിയാവുമ്പോൾ മലയാളം സംസാരിക്കുന്ന ബിജെപി എംപിമാരും പാർലമെന്റിൽ ഉണ്ടാവണമെന്നും അമിത് ഷാ പറഞ്ഞു.