ന്യൂഡൽഹി: പാകിസ്ഥാൻ സിന്ധു നദീജല കരാറിന്റെ സത്ത ഇല്ലാതാക്കിയതായി കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിൽ നിന്നും ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാന് കൊടുക്കരുതെന്ന് ജനങ്ങൾ തന്നോട് ആവർത്തിച്ച് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാറിൽ ഒപ്പിട്ടത് വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു. എന്നാൽ തീവ്രവാദത്തെയും തീവ്രവാദികളെയും പിന്തുണക്കുന്നതിലൂടെ പാകിസ്ഥാൻ അതിന്റെ സത്ത ചോർത്തിക്കളഞ്ഞു. ഇതിൽ ജനങ്ങൾ ആകെ നിരാശരാണ്.’ ഗഡ്കരി പറഞ്ഞു.
പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിർത്തിവെക്കണമെന്നത് തന്റെ വകുപ്പുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല. കേന്ദ്ര സർക്കാരിന്റെ ഉന്നത വൃത്തങ്ങളുമായും പ്രധാനമന്ത്രിയുമായുമൊക്കെ ആലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കാൻ കഴിയൂവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാകിസ്ഥാൻ ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ മനുഷ്യത്വത്തിന്റെ തലത്തിൽ പെരുമാറുന്നതിൽ അർത്ഥമില്ല. അതിനാൽ തന്നെ പാകിസ്ഥാനിലൂടെ ഒഴുകുന്ന ജലവുമായി ബന്ധപ്പെട്ട് ഒരു രൂപരേഖ തയ്യാറാക്കാൻ തന്റെ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ എത്രയും വേഗം തീവ്രവാദം അവസാനിപ്പിക്കണം. ഇല്ലെങ്കിൽ കടുത്ത തീരുമാനത്തിന് മുതിരേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി ഗഡ്കരിയുടെ ഈ നിരീക്ഷണം.ഇക്കഴിഞ്ഞ പതിനാലാം തീയതിയായിരുന്നു കശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ ചാവേർ ആക്രമണമുണ്ടായത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ബസ് മാർഗം പോയ സൈനികർക്ക് നേരെയായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. സൈനികർ സഞ്ചരിച്ച ബസിന് നേരെ ഭീകരൻ സ്ഫോടകവസ്തു നിറച്ച കാർ ഇടിപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ 40 സൈനികരാണ് വീരമൃത്യു വരിച്ചത്