ജമ്മുകാശ്മീർ: കശ്മീരിലെ സോപോറിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരർ കൊല്ലപ്പെട്ടതായി പൊലീസിന്റെ സ്ഥിരീകരണം.
വടക്കൻ കാശ്മീരിലെ സോപോറിലെ വാർപോർ മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. തിരച്ചിലിനിറങ്ങിയ സൈനികർക്ക് നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് 2 ഭീകരരെയും വധിച്ചതെന്ന് പൊലീസ് അറിയിച്ചു.
പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിൽ ഭീകരവാദികളുടെ പദ്ധതികൾ വ്യാപകമായി പരാജയപ്പെടുകയാണ്.
ഇക്കഴിഞ്ഞ പതിനാലാം തീയതിയായിരുന്നു കശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ ചാവേർ ആക്രമണമുണ്ടായത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ബസ് മാർഗം പോയ സൈനികർക്ക് നേരെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. സൈനികർ സഞ്ചരിച്ച ബസിന് നേരെ ഭീകരൻ സ്ഫോടകവസ്തു നിറച്ച കാർ ഇടിപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ 40 സൈനികരാണ് വീരമൃത്യു വരിച്ചത്.