അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ കഴിഞ്ഞ വർഷം അന്തരിച്ച ദേവകി ശർമ എന്ന യാചക സ്ത്രീ തന്റെ ആയുഷ്കാല സമ്പാദ്യമായ ആറ് ലക്ഷത്തി അറുപതിനായിരം രൂപ ഒരു ക്ഷേത്ര സമിതിയെ ഏൽപ്പിച്ചിരുന്നു. ആ തുക മഹത്തായ ഏതെങ്കിലും ആവശ്യത്തിന് വേണ്ടി ഉപയോഗിക്കണമെന്നായിരുന്നു അവർ തന്റെ മരണത്തിന് മുൻപ് ആവശ്യപ്പെട്ടിരുന്നത്.
ആ പണത്തിന്റെ കൈകാര്യ ചുമതല വഹിച്ചിരുന്നവർ കഴിഞ്ഞ ദിവസം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡിമാൻഡ് ഡ്രാഫ്റ്റായി കൈമാറുകയായിരുന്നു. ആ സംഭാവന ഇനി വീരമൃത്യു വരിച്ച സിഅർപിഎഫ് സൈനികരുടെ കുടുംബങ്ങളിലേക്ക്.
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച ധീരജവാന്മാരുടെ കുടുംബങ്ങൾക്ക് പിന്തുണയുമായി പ്രമുഖർ നേരത്തേ രംഗത്തെത്തിയിരുന്നു. രാജ്യത്തിനായി ജീവൻ സമർപ്പിച്ചവരുടെ കുടുംബങ്ങൾക്ക് എന്തു നൽകിയാലും അത് മതിയാവില്ലെങ്കിലും,സാന്ത്വനവും,പരിരക്ഷയും നൽകി ഒപ്പം നിൽക്കുകയാണ് രാജ്യം.
അമിതാഭ് ബച്ചൻ, വീരേന്ദർ സേവാഗ്, മുകേഷ് അംബാനി തുടങ്ങിയവരാണ് സഹായഹസ്തവുമായി മുന്നോട്ട് വന്നിരുന്നു.ജവാന്മാരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്ന് അമിതാഭ് ബച്ചൻ അറിയിച്ചിരുന്നു.
ബലിദാനികളായ സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചുമതല താൻ ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുൻ ക്രിക്കറ്റ് താരം സെവാഗ് അറിയിച്ചു. ‘ എന്തു ചെയ്താലും അധികമാവില്ല,എങ്കിലും എന്നെക്കൊണ്ടാവുന്നത് ചെയ്യാന്‍ ശ്രമിക്കുന്നു. മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാന്‍ തയാറാണ്. അവര്‍ക്ക് തന്റെ സെവാഗ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിദ്യാഭ്യാസം നല്‍കാനും ഒരുക്കമാണെന്നുമാണ് ‘ സേവാഗ് ട്വിറ്ററില്‍ കുറിച്ചത്.
ഹരിയാന പോലീസ് ഉദ്യോഗസ്ഥനായ ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ് തന്റെ ഒരു മാസത്തെ ശമ്പളം മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് അറിയിച്ചു.വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ സഹായിക്കാന്‍ എല്ലാവരും രംഗത്തുവരണമെന്നും വിജേന്ദര്‍ അഭ്യര്‍ഥിച്ചു.
വീരമൃത്യൂ വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ തരത്തിലുള്ള പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി മുകേഷ് അംബാനിയുടെ ജീവകാരുണ്യ സംരംഭമായ റിലയൻസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചു.
സൈനികരുടെ മക്കളുടെ വിദ്യാഭ്യാസപരവും തൊഴിൽപരവുമായ എല്ലാ ചുമതലകളും തങ്ങൾ ഏറ്റെടുക്കുന്നതായും, പരിക്കേറ്റ ഭടന്മാരുടെ മുഴുവൻ ചികിത്സാചിലവുകളും വഹിക്കാൻ തങ്ങൾ തയ്യാറാണെന്നും ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു.
കുമിഞ്ഞു കൂടുന്ന ഈ സഹായ പ്രവാഹങ്ങൾക്കിടയിൽ ശോഭയോടെ ജ്വലിക്കുകയാണ് അജ്മീറിൽ നിന്നുള്ള ഈ വേറിട്ട സഹായം.