ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിനു ഇന്ത്യ തിരിച്ചടി നൽകുമെന്ന ഭയത്തിൽ പാകിസ്ഥാൻ . ഇന്ത്യയിൽ നിന്ന് ആക്രമണം ഉണ്ടായാൽ പട്ടാളക്കാരെ ചികിത്സിക്കാനായി ആശുപത്രി കിടക്കകൾ വരെ മാറ്റി വച്ചു കഴിഞ്ഞു. 2016 ൽ ഇന്ത്യ നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടിയാണ് സജ്ജീകരണങ്ങൾ ഒരുക്കാൻ അധികൃതർ നിർദേശം നൽകിയിരിക്കുന്നത്.ഇന്ത്യ നടത്തുന്നത് ശക്തമായ തിരിച്ചടിയായിരിക്കുമെന്നും നിരവധി പേർക്ക് പരിക്കേൽക്കാൻ സാദ്ധ്യതയുണ്ടെന്നുമാണ് പാക് അധികൃതരുടെ വിലയിരുത്തൽ.
ബലൂചിസ്ഥാനിലെ സൈനിക നേതൃത്വമാണ് സമീപത്തെ ജീലാനി ആശുപത്രിയിൽ കിടക്കകൾ ബുക്ക് ചെയ്തിരിക്കുന്നത്.ഒപ്പം അടിയന്തിര ഘട്ട ചികിത്സകൾക്കായി തയ്യാറാകണമെന്ന് നിർദേശവും നൽകി.
കിഴക്കൻ മേഖലയിൽ യുദ്ധമുണ്ടായാൽ മുറിവേറ്റ പട്ടാളക്കാരെ സിന്ധിലെയും,പഞ്ചാബിലെയും ആശുപത്രികളിൽ ചികിത്സിക്കാനാണ് തീരുമാനം.അവിടെ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം ബലൂചിസ്ഥാനിലെ ആശുപത്രിയിലേയ്ക്ക് മാറ്റും.ഇതിനായി നാലിലൊന്ന് കിടക്കകൾ മാറ്റിവയ്ക്കാനാണ് സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഇത് കൂടാതെ ജനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് , നിയന്ത്രണ രേഖയ്ക്ക് സമീപം സഞ്ചരിക്കുന്നവർ സുരക്ഷിതമായ പാത തെരഞ്ഞെടുക്കുക,രാത്രി അനാവശ്യമായി വെളിച്ചം ഉപയോഗിക്കരുത്,ബങ്കറുകൾ നിർമ്മിക്കുക എന്നീ നിർദേശങ്ങളാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്.