ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിൽ മുസ്ലിം സമുദായത്തിലെ പ്രമുഖ നേതാക്കളടങ്ങുന്ന പത്തംഗ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു. അദ്ദേഹത്തെ അജ്മേർ ഷെരീഫ് ദർഗയിലെ ഉറൂസിന് ക്ഷണിച്ചു.
സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തതോടൊപ്പം രാജ്യത്തെ സമകാലിക വിഷയങ്ങളും ചർച്ചയായി.
‘രാജ്യത്തിന്റെ സുരക്ഷയിലും വിജയങ്ങളിലും പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ ഞങ്ങൾ അഭിനന്ദിച്ചു. അജ്മേർ ഷരീഫ് ദർഗ്ഗയിലെ 807ആമത് ഉറൂസിന് അദ്ദേഹം ഒരു നേർച്ച സമർപ്പിക്കുകയും ചെയ്തു.’ സന്ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ നഖ്വി പറഞ്ഞു.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ ഞങ്ങൾ പരസ്പരം സംവദിച്ചു. ഞങ്ങൾ പ്രധാനമന്ത്രിയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.’ അജ്മേർ ഷരീഫ് ദർഗയുടെ പ്രതിനിധി സെയ്ദ് മൊയിൻ ഹുസൈൻ സർകാർ അറിയിച്ചു.
‘പ്രധാനമന്ത്രിയുമായി ഞങ്ങൾ നന്നായി സംവദിച്ചു. അജ്മേർ ഷരീഫ് ദർഗ്ഗയുടെ വികസനത്തിന് ഞങ്ങൾ അദ്ദേഹത്തോട് നന്ദി അറിയിച്ചു. അജ്മേർ ഷരീഫ് ദർഗ്ഗ സന്ദർശിക്കാനുള്ള ഞങ്ങളുടെ ക്ഷണം അദ്ദേഹം സ്വീകരിക്കുകയും സന്ദർശനം ഉറപ്പ് തരുകയും ചെയ്തു.’ ദർഗ്ഗയുടെ മറ്റൊരു ഭാരവാഹിയായ ഷിക്സാദ അബ്ദുൾ ഷാർ ചിസ്തി പറഞ്ഞു.
സന്ദർശക സംഘത്തിൽ സെയ്ദ് മൊയിൻ ഹുസ്സൈനോടും ഷിക്സാദ അബ്ദുൾ ഷാർ ചിസ്തിയോടുമൊപ്പം സെയ്ദ് അഫ്ഷാൻ അഹമ്മദ് ചിസ്തി, മുസാഫർ അലി, ഖുൽദൂം സെയ്ഫുള്ള, അമീൻ പഠാൻ, ഖമർ ആഗാ, സെയ്ദ് ഹമ്മദ് നിസാമി, സിറാജുദ്ദീൻ ഖുറേഷി തുടങ്ങിയവരും ഉണ്ടായിരുന്നു.