ന്യൂഡൽഹി: ദക്ഷിണേഷ്യൻ മേഖലയിലെ ഭീകരവാദത്തിനെതിരെ ഖത്തറിനെ ഒപ്പം കൂട്ടാൻ ഇന്ത്യ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ അഹ്മദ് ബിൻ ഖലീഫ അൽ തനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു. മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിന് ഭീകരവാദം ഇപ്പോഴും വലിയ ഭീഷണിയായി നിലനിൽക്കുന്നതായി അദ്ദേഹം അറിയിച്ചു.
‘മേഖലയിൽ മാത്രമല്ല ലോകത്താകമാനം ഭീകരവാദം സമാധാനത്തിന് ഭീഷണിയാണ്. ഭീകരവാദത്തിന്റെ സമസ്ത തലങ്ങളെയും നേരിടാൻ വ്യക്തവും സുശക്തവുമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഭീകരവാദത്തെ പൂർണ്ണമായും തള്ളിക്കളയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ’ പ്രധാനമന്ത്രി പറഞ്ഞു.
ഖത്തറും ഇന്ത്യയും തമ്മിലുള്ള മികച്ച നയതന്ത്രബന്ധം തുടരുമെന്ന് ഖത്തർ അമീർ പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി. ലോകത്തെ പ്രബല രാജ്യങ്ങളെല്ലാം തന്നെ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാനുമായി അടുത്ത ബന്ധമുള്ള അറബ് രാഷ്ട്രങ്ങളുടെ പിന്തുണയാണ് ഇന്ത്യ ഇപ്പോൾ ഉറപ്പിക്കുന്നത്. ഭീകരവാദത്തിനെതിരായ പോരാട്ടം മുന്നിൽ നിന്ന് നയിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് കിട്ടുന്ന വലിയ പിന്തുണ പാകിസ്ഥാനെ അക്ഷരാർത്ഥത്തിൽ അങ്കലാപ്പിലാക്കുകയാണ്.