ന്യൂഡൽഹി: ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്നോ റഷ്യയുടെ ഭാഗത്ത് നിന്നോ കശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാമെന്നുള്ള യാതൊരു ഔദ്യോഗിക വാഗ്ദാനവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ. ഇസ്ലാമിക രാഷ്ട്ര സംഘടന പാകിസ്ഥാനുമായി ചർച്ചകൾ നടത്തുന്നെണ്ടെന്നും റഷ്യ മദ്ധ്യസ്ഥ ചർച്ചക്ക് വേദിയൊരുക്കുമെന്നുമുള്ള മാദ്ധ്യമവാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കി.
അത്തരത്തിൽ ഒരു സമീപനവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അഥവാ ഉണ്ടാകുകയാണെങ്കിൽ തന്നെ ഇന്ത്യക്ക് അതിൽ താത്പര്യമില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യയിൽ കുഴപ്പങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഭീകരവാദ സംഘടനകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം പാകിസ്ഥാനുമായി ഒരു തരത്തിലുമുള്ള നീക്കുപോക്കുകൾക്കും തയ്യാറല്ലെന്നും ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കി.
ഇന്ത്യാ-പാകിസ്ഥാൻ നയതന്ത്ര ചർച്ചകൾക്ക് വേദിയാകാൻ റഷ്യ സന്നദ്ധതയറിയിച്ചതായി പാകിസ്ഥാനിൽ നിന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
ഭീകരവാദത്തിനെതിരായ ഇന്ത്യൻ നടപടികൾക്ക് പരിപൂർണ്ണ പിന്തുണ അറിയിച്ച് നേരത്തെ റഷ്യ മുന്നോട്ട് വന്നിരുന്നു. പാകിസ്ഥാൻ ഭീകരവാദികൾക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യ ശക്തമായി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഫ്രാൻസും ബ്രിട്ടനുമടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭീകരത അവസാനിപ്പിക്കാൻ പാകിസ്ഥാൻ ആദ്യം തയ്യാറാകണമെന്ന് ഇവരും ആവശ്യപ്പെട്ടിരുന്നു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിലുള്ള ചൈനയുടെ എതിർപ്പ് അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെടുന്ന പശ്ചാത്തലത്തിൽ വിഷയത്തിൽ ഇന്ത്യക്ക് പിന്തുണയുമായി ബ്രിട്ടനും ഫ്രാൻസും രംഗത്ത് വന്നിരുന്നു. മസൂദിനെ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താൻ പ്രമേയം കൊണ്ടു വരുമെന്ന് നേരത്തെ ബ്രിട്ടനും ഫ്രാൻസും വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ നയതന്ത്ര രംഗത്തെ മേൽക്കൈ പ്രതിരോധിക്കാനാകാതെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ് പാകിസ്ഥാനെന്നും നയതന്ത്ര വിദഗ്ദ്ധർ വ്യക്തമാക്കുന്നു.