പറ്റ്ന: ബിഹാറിലെ പറ്റ്നയിൽ നടന്ന സങ്കല്പ് റാലിയിൽ പ്രതിപക്ഷാരോപണങ്ങളെ തച്ചുടച്ചും പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യത്തോടൊപ്പം രാജ്യം മുഴുവനും ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘സർക്കാരിന്റെ നേട്ടങ്ങളെ അംഗീകരിക്കുന്നതിന് പകരം പ്രതിപക്ഷം കാവൽക്കാരനെ അവഹേളിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ രാജ്യത്തിന്റെ കാവൽക്കാരൻ ജാഗ്രതയോടെ തന്നെ നിലകൊള്ളുമെന്ന് ഉറപ്പു പറയുന്നു.’ അദ്ദേഹം പറഞ്ഞു.
‘പ്രതിപക്ഷം വ്യോമാക്രമണത്തിന് തെളിവ് ചോദിച്ചിരിക്കുകയാണ്. അവർ സൈന്യത്തിന്റെ കർമ്മശേഷിയെ സംശയിക്കുന്നു. സൈന്യത്തിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുമ്പോൾ ഇവർക്കെന്ത് ലാഭമാണ് ലഭിക്കുക? ബലാക്കോട്ടിലെ വ്യോമാക്രമണത്തെ രാജ്യം മുഴുവൻ അഭിനന്ദിക്കുമ്പോൾ പ്രതിപക്ഷത്തെ ചിലർ അതിന് തെളിവ് ചോദിക്കുകയാണ്. മമതാ ബാനർജിയടക്കമുള്ളവരുടെ വിമർശനങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ആഞ്ഞടിച്ചു.
ഭീകരതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് രാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമ്പോൾ പ്രതിപക്ഷ പാർട്ടികൾ തലസ്ഥാനത്ത് സർക്കാരിനെതിരെ യോഗം ചേരുകയാണ്. രാജ്യത്തെ ജനങ്ങൾ ഇതൊന്നും മറക്കാൻ തയ്യാറാകില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോടൊപ്പമാണ് പ്രധാനമന്ത്രി സങ്കല്പ് റാലിയെ അഭിസംബോധന ചെയ്തത്.