ന്യൂഡൽഹി ; പത്താൻ കോട്ട്,പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹർ (50) മരിച്ചെന്ന അഭ്യൂഹം തള്ളി പാക് മാദ്ധ്യമം . അസ്ഹർ മരിച്ചതായി ഞായറാഴ്ച പകൽ അഭ്യൂഹം പരന്നെങ്കിലും രാത്രിയോടെ ജയ്ഷ് നിഷേധിച്ചിരുന്നു.
ചികിൽസയിലിരിക്കെ ശനിയാഴ്ച മരിച്ചതായാണു പ്രദേശിക മാദ്ധ്യമങ്ങളെ ഉദ്ധരിച്ചു റിപ്പോർട്ടുകൾ പ്രചരിച്ചത്. പാകിസ്ഥാൻ സർക്കാർ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല.
പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു ശേഷമാണ് മസൂദ് അസര് പാകിസ്ഥാനിലുണ്ടെന്നും, വീട്ടില് നിന്നും പുറത്തിറങ്ങാനാകാത്ത വിധം രോഗബാധിതനാണെന്നുമുള്ള പ്രസ്താവനയുമായി പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി രംഗത്തെത്തിയത് . അതുകൊണ്ട് തന്നെ അസർ കൊല്ലപ്പെട്ടത് ഇന്ത്യയുടെ വ്യോമാക്രമണത്തിലാണെന്ന് സൂചനയുണ്ട്.
മാത്രമല്ല ബലാക്കോട്ട് ഭീകരകേന്ദ്രത്തിലേയ്ക്ക് ഇന്ത്യനടത്തിയ വ്യോമാക്രമണം ജയ്ഷെ മുഹമ്മദ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു .എന്നാൽ ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത് മസൂദ് അസ്ഹറിന്റെ സഹോദരന് മൗലാനാ അമറാണ്. യാതൊരു വിധത്തിലുള്ള പ്രസ്താവനയും നടത്താൻ രംഗത്തെത്താത്ത മസൂദ് അസറിന്റെ അസാന്നിദ്ധ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേ സമയം അസർ മരിച്ചിട്ടില്ലെങ്കിൽ ഇത് ഐക്യരാഷ്ട്ര സഭയിൽ മസൂദ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രമേയം അവതരിപ്പിക്കാതിരിക്കാനുള്ള തന്ത്രമായി കാണേണ്ടി വരും.പാകിസ്ഥാനെതിരെ ഇന്ത്യ നിലപാടു കടുപ്പിക്കുകയും രാജ്യാന്തര സമ്മർദം ശക്തമാകുകയും ചെയ്തതിനു പിന്നാലെയാണ് അസ്ഹർ മരിച്ചതായി അഭ്യൂഹം പ്രചരിച്ചത്. അതുകൊണ്ട് തന്നെ ഈ പ്രചാരണം പാകിസ്ഥാന്റെ തന്ത്രമാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.