മോസ്കോ: റഷ്യയിൽ വ്യാജവാർത്തകൾക്ക് നിരോധനമേർപ്പെടുത്തി. രാജ്യത്തെ ഏതെങ്കിലും തരത്തിൽ അപമാനിക്കുന്ന രീതിയിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കും.
അധോസഭയായ ഡ്യൂമ ബിൽ അംഗീകരിച്ചു. ഉപരിസഭയുടെ കൂടി അംഗീകാരത്തിന് ശേഷം പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഒപ്പ് വയ്ക്കുന്നതോടെ ബിൽ നിയമമാകും.
സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വ്യാജവും അവിശ്വസനീയവുമായ വാർത്തകൾക്ക് ഇതോടെ നിയന്ത്രണം വരും. ഇത്തരം അടിസ്ഥാനമില്ലാത്ത വാർത്തകൾ രാജ്യത്തിലെ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കാറുണ്ടെന്നും പൊതുജനാരോഗ്യത്തെയും പൊതുസുരക്ഷയെയും ഗതാഗതത്തെയും സാമൂഹ്യഘടനയെയും വാർത്താവിനിമയ മാർഗ്ഗങ്ങളെയും സാമ്പത്തികരംഗത്തെയും ദോഷകരമായി ബാധിക്കുമെന്നും അത് രാജ്യത്തിന്റെ ഊർജ്ജശോഷണത്തിന് കാരണമാകുമെന്നും ബില്ലിൽ പറയുന്നു.
രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളെയോ നിയമസംഹിതയെയോ ഏതെങ്കിലും തരത്തിൽ അപമാനിക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പ് വരുത്താനും ബില്ലിൽ ശുപാർശ ചെയ്യുന്നു.