ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യ മൂന്ന് തവണ മിന്നലാക്രമണങ്ങൾ നടത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ അതിർത്തിക്കപ്പുറത്ത് ഇന്ത്യ വിജയകരമായ മൂന്ന് മിന്നലാക്രമണങ്ങൾ നടത്തി. രണ്ടെണ്ണത്തെക്കുറിച്ച് താൻ സംസാരിക്കാമെന്നും മൂന്നാമത്തതിനെക്കുറിച്ച് പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആദ്യത്തെ മിന്നലാക്രമണം ഉറി ഭീകരാക്രമണത്തെ തുടർന്നായിരുന്നു. രണ്ടാമത്തേത് പുൽവാമ ഭീകരാക്രമണത്തെ തുടർന്നും. മൂന്നമത്തേതിന്റെ വിവരങ്ങൾ വ്യക്തമാക്കാൻ സാധിക്കില്ല.’ അദ്ദേഹം പറഞ്ഞു.
രാജ്യം വലിയ തോതിൽ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നുവെന്നും ഇന്ത്യ ഇന്ന് ഒരു ദുർബല രാഷ്ട്രമല്ല, മറിച്ച് ശക്തമായ ഒരു രാഷ്ട്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘നമ്മുടെ നയം വളരെ വ്യക്തമാണ്. നമ്മൾ ആരെയും ബുദ്ധിമ്മുട്ടിക്കാറില്ല. എന്നാൽ ആരെങ്കിലും നമ്മളെ ബുദ്ധിമുട്ടിക്കാൻ വന്നാൽ നമ്മൾ വെറുതെ വിടാറുമില്ല’. അദ്ദേഹം കൂട്ടിച്ചേർത്തു.
പുൽവാമയിൽ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയുടെ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ഇതിനെത്തുടർന്ന് പാകിസ്ഥാനിലെ ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകരത്താവളങ്ങളിൽ ഫെബ്രുവരി 26ന് ഇന്ത്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ഭീകരന്മാർ കൊല്ലപ്പെടുകയും ഭീകരത്താവളങ്ങൾ പലതും പൂർണമായി നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.