ന്യൂഡൽഹി: ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രന് മറുപടിയുമായി മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. എന്തെങ്കിലും കടിക്കാനും പിടിക്കാനുമല്ല താൻ രാഷ്ട്രീയത്തിലിറങ്ങിയത്. കടകമ്പള്ളിയെപ്പോലുള്ളവർ അതിനായിരിക്കും രാഷ്ട്രീയത്തിലിറങ്ങിയത്. ജനങ്ങളെ സേവിക്കാനാണ് തങ്ങൾ പൊതുപ്രവർത്തനത്തിനിറങ്ങിയതെന്നും കുമ്മനം പറഞ്ഞു. ഗവർണർ പദവി രാജവച്ച ശേഷം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ പദവി രാജിവച്ച കുമ്മനത്തിന് അവസാനം കടിച്ചതുമില്ല പിടിച്ചതുമില്ലാത്ത അവസ്ഥ വരുമെന്ന കടകമ്പള്ളിയുടെ പ്രസ്ഥാവനക്കാണ് കുമ്മനത്തിന്റെ മറുപടി.
പിണറായി സർക്കാരിന്റെ ഭരണത്തിൽ കേരളത്തിൽ ആരാധനാ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. എല്ലാ മതസ്ഥരുടേയും വിശ്വാസം സംരക്ഷിക്കപ്പെടണം. ശബരിമലയിൽ നടന്നത് വിശ്വാസങ്ങൾക്ക് മേലുളള കയറ്റമാണെന്നും, കേരളത്തിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണെന്നും കുമ്മനം പറഞ്ഞു.
കേരളത്തിൽ ബിജെപിയുടെ പ്രസക്തി വലിയ തോതിൽ വർദ്ധിച്ചു. കേരളത്തിലെ ഏതു മണ്ഡലത്തിൽ മത്സരിച്ചാലും തനിക്ക് ജനങ്ങളുടെ അംഗീകാരം ലഭിക്കും. ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. അതിനാൽ തന്നെ അവർക്ക് എന്നിൽ വിശ്വാസമുണ്ട്.
ബിജെപിയെ നേരിടാൻ കേരളത്തിലും സിപിഎം-കോൺഗ്രസ് ബാന്ധവമുണ്ട്. എംഎൽഎ സ്ഥാനം രാജിവെക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്ന സിപിഎം നേതാക്കൾ ജനാധിപത്യത്തെ അവഹേളിക്കുന്നുവെന്നും അവർ എംഎൽഎ പദവി രാജിവച്ചതിന് ശേഷം തെരഞ്ഞെടുപ്പിനെ നേരിടമമെന്നും അദ്ദേഹം പറഞ്ഞു.