ഇസ്ലാമാബാദ് : പുൽവാമ ഭീകരാക്രമണത്തിനു ഇന്ത്യ നൽകിയ തിരിച്ചടിയിൽ കൊല്ലപ്പെട്ട ഭീകരന്മാരുടെ മൃതദേഹങ്ങൾ പാകിസ്ഥാൻ കത്തിച്ചു കളഞ്ഞതായി റിപ്പോർട്ട് . സംഭവം നേരിൽ കണ്ട ബലാക്കോട്ട് സ്വദേശികളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമമാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത് .
ഫെബ്രുവരി 26 നാണ് പാകിസ്ഥാന്റെ വ്യോമാതിർത്തി കടന്ന് ഇന്ത്യൻ വ്യോമസേന ബലാക്കോട്ടെ ഭീകര ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തിയത് . മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ അടക്കം നിരവധി ക്യാമ്പുകൾ തകർക്കുകയും , നിരവധി ഭീകരർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പാകിസ്ഥാൻ ഇത് നിഷേധിച്ചിരുന്നുവെങ്കിലും ഇന്ത്യ നടത്തിയ ആക്രമണത്തിൽ ഭീകര പരിശീലന കേന്ദ്രങ്ങൾ അടക്കം തകർന്നതായി റഡാർ ദൃശ്യങ്ങളും ലഭിച്ചു.
ഇന്ത്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങളിൽ ചിലത് പാക് സൈന്യം രഹസ്യമായി കത്തിച്ചതായും,മറ്റുള്ളവ കുൻഹാർ നദിയിൽ ഒഴുക്കി തെളിവുകൾ നശിപ്പിച്ചതായുമാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത് . സംഭവ സ്ഥലത്തേയ്ക്ക് മാദ്ധ്യമങ്ങളെയോ ,മറ്റ് ക്യാമറകളെയോ പാക് സൈന്യം അനുവദിച്ചിരുന്നില്ല . മാത്രമല്ല ജനങ്ങൾക്ക് പുറത്തേക്കിറങ്ങാനും,സംസാരിക്കാനും വിലക്കേർപ്പെടുത്തുകയും,മൊബൈൽ ഫോണുകൾ ബലമായി പിടിച്ച് വാങ്ങുകയും ചെയ്തു.
ഇന്റർനെറ്റ് സൗകര്യങ്ങൾ പൂർണ്ണമായും വിച്ഛേദിച്ചു. ബലാക്കൊട്ടെ ചിത്രങ്ങളും,വീഡിയോകളും പ്രചരിപ്പിക്കുന്നതിന് കർശനമായ വിലക്കേർപ്പെടുത്തിയിരുന്നു. പരിക്കേറ്റ ഭീകരന്മാരെ ചികിത്സിക്കുന്നതിൽ നിന്നും ഡോക്ടർമാരെയും വിലക്കി. ഇത്തരത്തിൽ തെളിവുകൾ പുറത്തുപോകുന്ന എല്ലാ മാർഗ്ഗങ്ങളും അടച്ച ശേഷമായിരുന്നു പെട്രോൾ ഉപയോഗിച്ച് മൃതദേഹങ്ങൾ കത്തിച്ചത് . എത്ര ഭീകരന്മാർ കൊല്ലപ്പെട്ടുവെന്ന് പൂർണ്ണമായും തങ്ങൾക്കറിയില്ലെങ്കിലും ജയ്ഷെ മുഹമ്മദിന്റെ 16 പ്രധാന നേതാക്കന്മാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അവർ പറയുന്നു . കാറിൽ നിന്നു പോലും പെട്രോൾ എടുത്താണ് ഭീകരന്മാരുടെ മൃതദേഹങ്ങൾ കത്തിച്ചതെന്നും ബലാക്കോട്ട് സ്വദേശികളായ ദൃക്സാക്ഷികൾ പറയുന്നു .
ഇന്ത്യൻ ആക്രമണത്തിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് ജയ്ഷെ മുഹമ്മദ് ഭീകരർ തന്നെയാണ് . വ്യോമാക്രമണത്തിനു ശേഷം ഐ എസ് ഐ യും,ജയ്ഷെ മുഹമ്മദും ഏറെ ഭയപ്പെട്ടിരുന്നു . വ്യോമാക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ഭീകരരെ വസീരിസ്ഥാൻ -അഫ്ഗാൻ അതിർത്തിയിലേയ്ക്ക് മാറ്റുകയും ചെയ്തതായി അവർ വ്യക്തമാക്കി.
ജയ്ഷെയുടെ പ്രധാന നേതാവായ ഗുജ്റൻ വാല, ഭീകരസംഘടനകളുടെ ഐ ടി വിദഗ്ദൻ റാണാ മൊഹ്സീൻ അലി , ജയ്ഷെ കമാൻഡർമാരായ ഹവ്വാർ റാണാ,അൽത്താഫ് അലി ചൗധരി , ഉസ്താദ് മൊഹ്സീൻ, ധാനു അലി കത്തഖ്,സഹോദരൻ ബഹാദൂർ കത്തഖ് , തഹീർ അലി ഷെയ്ഖ് എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി ദൃക്സാക്ഷികൾ സ്ഥിരീകരിക്കുന്നു.
അതേ സമയം ഇന്ത്യ തകർത്തെറിഞ്ഞ ബലാക്കോട്ടെ ജയ്ഷെ മുഹമ്മദ് ഭീകരക്യാമ്പിൽ 263 ഭീകരർക്ക് പരിശീലനം നൽകുന്നുണ്ടായിരുന്നുവെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. 18 മുതിർന്ന നേതാക്കളാണ് ഇവിടെ നേതൃത്വം നൽകിയിരുന്നത് . സാധാരണ പരിശീലനം ഉൾപ്പെടുന്ന ദൗറ-ഇ-ആം എന്ന വിഭാഗത്തിൽ 83 ഭീകരർക്ക് പരിശീലനം നൽകിയിരുന്നു .
പ്രത്യേക പരിശീലനം നൽകുന്ന ദൗറ – ഇ-കാസ് വിഭാഗത്തിൽ 91 പേരും,ഫിദായീൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ദൗറ-ഇ-മുത്തലാ വിഭാഗത്തിൽ 25 മുതൽ 30 വരെ ഭീകരരുമാണ് പരിശീലനം നൽകിയിരുന്നത് . ഇതു കൂടാതെ 18 മറ്റ് ജീവനക്കാരും ബലാക്കോട്ട് ക്യാമ്പിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട് .
ഇന്ത്യ ആക്രമണം നടത്തുന്ന വേളയിൽ ക്യാമ്പിൽ പരിശീലനം നൽകാൻ ഉണ്ടായിരുന്ന മുഫ്തി സുബൈർ,മൗലാന അസ്ലം , മൗലാന അജ്മൽ , അബ്ദുൾ ഗഫൂർ കശ്മീരി , മൗലാന ക്വാസിം , ജുനൈദ് എന്നിവരും കൊല്ലപ്പെട്ടിട്ടുണ്ട് .
ഇന്ത്യ നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങള്‍ പാകിസ്ഥാന് സംഭവസ്ഥലത്ത് നിന്നും കടത്തിയെന്നു ഇറ്റാലിയന്‍ ഫ്രീലാന്‍സ് മാദ്ധ്യമപ്രവര്‍ത്തക ഫ്രാന്‍സെസ്കോ മരീനോയാണ് റിപ്പോര്‍ട്ടു ചെയ്തിരുന്നു . എന്നാൽ ഇപ്പോൾ ദൃക്സാക്ഷികൾ തന്നെ പാകിസ്ഥാൻ ഈ മൃതദേഹങ്ങൾ കത്തിച്ചത് സ്ഥിരീകരിച്ചിരിക്കുകയാണ് .
മിന്നലാക്രമണത്തിനു ശേഷം പാക് സൈന്യം മദ്രസ മുദ്ര വച്ചതും,മാദ്ധ്യമപ്രവർത്തകർ മദ്രസ സന്ദർശിക്കാൻ അനുവദിക്കാതിരുന്നതും ഇതുമൂലമാണെന്നും സൂചനകളുണ്ട് . ഇന്ത്യ തകർത്ത കെട്ടിടങ്ങളിലൊന്ന് മസൂദ് അസറിന്റെ അതിഥി കേന്ദ്രമായിരുന്നുവെന്നും , മറ്റൊന്ന് സെമിനാരിയിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കുള്ളതും,മറ്റൊന്ന് പരിശീലനം നടത്തുന്നവർക്കുള്ളതും,നാലാമത്തേത് പരിശീലനം നേടുന്നവർക്കുള്ളതുമായിരുന്നുവെന്നും നേരത്തെ ഇന്ത്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.