ലണ്ടൻ: ബ്രെക്സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് വീണ്ടും തള്ളി. 391 അംഗങ്ങൾ പാർലമെന്റിൽ കരാറിനെ എതിർത്ത് വോട്ട് ചെയ്തതോടെയാണ് കരാർ തള്ളിയത്. പാർലമെന്റിലെ 242 അംഗങ്ങൾ കരാറിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
ഇത് രണ്ടാം തവണയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാർ പാർലമെന്റിൽ പരാജയപ്പെടുന്നത്. നേരത്തെ നടന്ന വോട്ടെടുപ്പിൽ 432 അംഗങ്ങൾ പാർലമെന്റിൽ കരാറിനെ എതിർത്ത് വോട്ട് ചെയ്തിരുന്നു. പിന്നീട് ചില ഭേദഗതികളോടെ കരാർ അവതരിപ്പിച്ചുവെങ്കിലും വീണ്ടും പരാജയപ്പെടുകയായിരുന്നു. എതിർപ്പിന്റെ കാഠിന്യം കുറക്കാൻ കഴിഞ്ഞു എന്നത് മാത്രമാണ് ഏക ആശ്വാസം.
ബ്രെക്സിറ്റ് കരാർ വീണ്ടും പരാജയപ്പെട്ടതോടെ കരാറില്ലാതെ യുറോപ്യൻ യൂണിയൻ വിടണോ എന്ന കാര്യത്തിൽ ബുധനാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കും.
ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും സ്വതന്ത്രമാകണമോ എന്ന വിഷയത്തിൽ നടന്ന ഹിതപരിശോധനയാണ് ബ്രിക്സിറ്റ്.2016 ജൂൺ 23ന് നടന്ന ഹിതപരിശോധനയിൽ 52% വോട്ടർമാരും യൂറോപ്പ്യൻ യൂണിയൻ വിടുന്നതിനെയാണ് അനുകൂലിച്ചത്.