ന്യൂഡൽഹി: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ നീക്കത്തിന് ശക്തമായ പിന്തുണയുമായി റഷ്യ. ചൈനയുടെ എതിർപ്പുകളെ മറികടക്കാൻ ആവശ്യമെങ്കിൽ നയതന്ത്രതലത്തിൽ ഇടപെടാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾ 2011 മുതൽ ആരംഭിച്ചിരുന്നതാണെങ്കിലും ചൈനയുടെ എതിർപ്പാണ് പദ്ധതിക്ക് വിഘാതമായി നിൽക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ തീവ്രവാദികൾക്ക് നേതൃത്വം നൽകിയ അസർ ഹർക്കത്തുൾ അൻസർ എന്ന സംഘടന രൂപീകരിക്കുകയും പിന്നീട് ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകനായി മാറുകയുമായിരുന്നു. ഈ സംഘടനക്ക് ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ റഷ്യയിൽ നിരോധനം നിലവിലുണ്ട്.
ഭീകരവാദത്തിനെതിരായ സംയുക്ത നീക്കം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിഷയത്തിൽ ഇന്ത്യയും റഷ്യയുമായി നിരന്തരം സമ്പർക്കം പുലർത്തി വരുന്നുണ്ട്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ബന്ധപ്പെടുകയും പിന്തുണയറിയിച്ച് കത്തയക്കുകയും ചെയ്തിരുന്നു.
2016ന് ശേഷം ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന കിഴക്കനേഷ്യൻ പങ്കാളിയായ ജപ്പാനും പ്രശ്നത്തിലിടപെടാൻ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ ഇറ്റലി, ഫ്രാൻസ്, അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യൻ നിലപാടിന് അനുകൂലവാദം ഐക്യ്രാഷ്ട്ര സഭയിൽ സ്വീകരിക്കുന്നത് ചൈനയ്ക്ക് ചെറുതല്ലാത്ത സമ്മർദ്ദം നൽകുന്നതായാണ് റിപ്പോർട്ട്. 2016ന് ശേഷം അന്തരാഷ്ട്രതലത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് കൈവന്ന മികച്ച പ്രതിച്ഛായ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.