വാഷിങ്ടണ്‍: ഇന്ത്യയില്‍ യുഎസ് ആറ് ആണവോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ധാരണയായതായി ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യുഎസ് അന്താരാഷ്ട്ര സുരക്ഷാ വിഭാഗത്തിന്റെ ചുമതലയുള്ള ആന്‍ഡ്രിയ തോംപ്സണും തമ്മില്‍ വാഷിങ്ടണില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ധാരണയായത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇക്കാര്യത്തില്‍ നടത്തി വരുന്ന ചര്‍ച്ചയ്ക്കൊടുവിലാണ് ഇത് സംബന്ധിച്ച് തീരുമാനമായിരിക്കുന്നത്. ഇന്ത്യയുടെ അന്താരാഷ്ട്ര-ആഭ്യന്തര നയങ്ങളാണ് ചര്‍ച്ചകള്‍ വിജയം കാണുന്നതിന് തടസ്സം നിന്നിരുന്നത്.
ലോകത്തില്‍ എണ്ണ ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിലൂടെ രാജ്യത്തിന് ആവശ്യമായ ഇന്ധനലഭ്യത ഉറപ്പാക്കാന്‍ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.
പിറ്റ്സ്ബര്‍ഗ് ആസ്ഥാനമായുള്ള വെസ്റ്റിങ് ഹൗസ് 2016 ല്‍ ഇന്ത്യയില്‍ ആണവറിയാക്ടറുകള്‍ നിര്‍മ്മിക്കാന്‍ കരാറിലേര്‍പ്പെട്ടിരുന്നെങ്കിലും 2017 ല്‍ വെസ്റ്റിങ് ഹൗസ് സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാല്‍ പദ്ധതി ഉപേക്ഷിച്ചിരുന്നു.
2024 ലോട് കൂടി രാജ്യത്തിന്റെ ആണവോര്‍ജ ശേഷി മൂന്നിരട്ടിയാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഇതിന്റെ മുന്നോടിയായി ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ റഷ്യയുമായി ഇന്ത്യ കഴിഞ്ഞ ഒക്ടോബറില്‍ കരാര്‍ ഒപ്പ് വെച്ചിരുന്നു.