മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ നടപ്പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണ് അഞ്ച് പേർ മരിച്ചു. സംഭവത്തിൽ 36 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
പത്തോളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുരുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അപകടത്തിൽ മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അഗാധമായ ദു:ഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ വേണ്ടപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. തന്റെ മനസ്സ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്കൊപ്പമാണെന്ന് അദ്ദേഹം അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും മഹാരാഷ്ട്ര സർക്കാർ ചെയ്തു വരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
സിഎസ്ടി പ്ലാറ്റ്ഫോമും ബിടി ലെയിനും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തെ നടപ്പാലമാണ് തകർന്ന് വീണത്.