ചെന്നൈ ; പൊള്ളാച്ചി പീഡനക്കേസ് സിബിഐക്ക് കൈമാറി തമിഴ്നാട് സർക്കാരിന്റെ ഉത്തരവ്.
വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകളിലൂടെ അമ്പതോളം സ്ത്രീകളെ ലൈംഗിക പീഡനങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കും വിധേയമാക്കിയതാണ് കേസ് .
പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഘത്തിലെ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. തമിഴ്നാടും കര്‍ണാകയും കേന്ദ്രീകരിച്ച് പതിനഞ്ച് പേര് സംഘത്തിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ പിന്നീട് രഹസ്യസംഭാഷണങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി തട്ടിപ്പിനിരയാക്കുകയായിരുന്നു. ചതിയിൽ വീഴുന്ന സ്ത്രീകളെ ഓടുന്ന വാഹനങ്ങളിൽ വെച്ചും ഹോട്ടൽ മുറികളിൽ വെച്ചും അണ്ണാമല വനമേഖലയ്ക്ക് സമീപമുള്ള ഫാംഹൗസുകളിൽ വെച്ചും പീഡനത്തിന് വിധേയരാക്കുകയായിരുന്നു.
പീഡനത്തിനിരയായവരിൽ അദ്ധ്യാപികമാരും ഡോക്ടർമാരും വിദ്യാർത്ഥിനികളും ഉൾപ്പെടുന്നു. അപമാനം ഭയന്ന് പലരും സംഭവം പുറത്ത് പറയാൻ മടിച്ചിരുന്നു. പീഡകസംഘത്തിന്റെ പിടിയിലകപ്പെട്ട പത്തൊൻപതുകാരി സംഭവം പൊലീസിൽ പറയുകയായിരുന്നു.
തുടർന്ന് തമിഴ്നാട്ടിൽ വൻ പ്രതിഷേധമുയരുകയും അന്വേഷണം ആദ്യം പൊലീസിനും ,പിന്നീട് സിബിഐ യ്ക്കും കൈമാറുകയായിരുന്നു .