ന്യൂഡൽഹി: സിഖ് കൂട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കോൺഗ്രസ്സ് നേതാവ് സജ്ജൻ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. മാർച്ച് 25ആം തീയതിയിലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്.
ജസ്റ്റിസുമാരായ എസ് എ ബോബ്ഡെയും എസ് എ നസീറുമടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
സജ്ജൻ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന ഫെബ്രുവരി 25ന് പിൻമാറിയിരുന്നു.
ഡിസംബർ 17ന് ഡല്‍ഹി ഹൈക്കോടതിയാണ് സജ്ജൻ കുമാറിന് തടവ് ശിക്ഷ വിധിച്ചത്. സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി.
രാഷ്ട്രീയമായ അഭയസ്ഥാനം ഉപയോഗിച്ച് കലാപത്തിന് നേതൃത്വം നല്‍കുകയും നിരവധി പേരുടെ കൊലപാതകത്തിന് കാരണമാവുകയും ചെയ്തു എന്ന് സജ്ജന്‍കുമാറിന് എതിരായ വിധിയില്‍ കോടതി പറഞ്ഞിരുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1984ല്‍ സിഖ് വിരുദ്ധ കലാപത്തില്‍ രാജ്യത്താകെ 2733 പേരാണ് കൊല്ലപ്പെട്ടത്.