കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിൽ കുറ്റപത്രം വൈകിപ്പിക്കുന്ന പോലീസ് നടപടിയ്ക്ക് എതിരെ നിലപാട് കടുപ്പിച്ചു കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. എത്രയും വേഗം കുറ്റപത്രം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കന്യാസത്രികൾ കോട്ടയം എസ് പിക്ക് പരാതി നല്കി. നടപടി ഉടൻ ഉണ്ടായില്ലെങ്കിൽ വീണ്ടും തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന് കന്യാസ്ത്രീകൾ മുന്നറിയിപ്പ് നൽകി.
ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കന്റെ പീഡനക്കേസിൽ അന്വേഷണം പൂർത്തിയായി രണ്ട് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. കേസ് അട്ടിമറിക്കാനും സാക്ഷികളായ കന്യാസ്ത്രീകളെ സ്വാധീനിക്കാനുo സമ്മർദ്ദത്തിലാക്കാനും ബിഷപ്പ് അനുകൂലികളുടെ ഭാഗത്ത് നിന്ന് നീക്കങ്ങളും സജീവമായി.
ഈ സാഹചര്യത്തിലാണ് പരാതിയുമായി കന്യാസ്ത്രീകൾ വീണ്ടും രംഗത്തെത്തിയത്. കുറ്റപത്രം വൈകുന്നതിൽ ഉള്ള അതൃപ്തി കോട്ടയം എസ്പിയെ ഇവർ നേരിട്ട് അറിയിച്ചു. സാക്ഷികളായ കന്യാസ്ത്രീകൾ വലിയ മാനസിക സമ്മർദമാണ് അനുഭവിക്കുന്നത്. ആയതിനാൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്നും ഇവർ കോട്ടയം എസ് പിയോട് ആവശ്യപ്പെട്ടു.
സിസ്റ്റർ ലിസി അടക്കമുള്ള സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി. അതേ സമയം കുറ്റപത്രം ഡിജിപിയുടെ പരിഗണനയിലാണെന്നും ഉടൻ സമർപ്പിക്കുമെന്നും കോട്ടയം എസ് പി ഹരിശങ്കർ പറഞ്ഞു.