ജനീവ: പാകിസ്ഥാനിലെ മുസ്ലിം മതപണ്ഡിതന്മാർ ഭീകരവാദികളുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്ന് അഹമ്മദീയ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. ലോകമെമ്പാടും കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന തീവ്രവാദി സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ഈ ‘മുള്ളാമാരെ’ പാക് ഭരണകൂടം അഴിച്ചുവിട്ടിരിക്കുകയാണെന്നും അവർ ആരോപിച്ചു. ഈ മതപണ്ഡിതന്മാരുടെ പിന്തുണയോടെയാണ് പുൽവാമ ഭീകരാക്രമണമടക്കം നടന്നതെന്നും അവർ ആരോപിച്ചു. തീവ്രമത ചിന്താഗതിക്കാരെ വിമർശിക്കുന്നതിന്റെ പേരിൽ പാകിസ്ഥാനിൽ നിരന്തരം വേട്ടയാടപ്പെടുന്ന വിഭാഗമാണ് അഹമ്മദീയർ.
തീവ്രവാദികളെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ പാകിസ്ഥാനിൽ അടിസ്ഥാനാവകാശങ്ങളിൽ പലതും അഹമ്മദീയർക്ക് നിഷേധിക്കപ്പെടുകയാണ്. ആരാധനാസ്വാതന്ത്ര്യവും വോട്ടവകാശവും പോലും നിഷേധിക്കപ്പെടുന്ന അഹമ്മദീയർ പാകിസ്ഥാനിലെ അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷ മുസ്ലിം വിഭാഗമാണ്. മതനിന്ദയടക്കമുള്ള കരിനിയമങ്ങൾ ഇവർക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാറുണ്ട്.
ഐക്യരാഷ്ട്ര മനുഷ്യാവകാശ വേദിയിൽ സംസാരിക്കവെയാണ് അഹമ്മദീയ വിഭാഗത്തിന്റെ നേതാവായ ഇഫ്തിക്കർ ആയാസ് പാകിസ്ഥാൻ ഭരണകൂടത്തിനെതിരെയും മതനേതൃത്വത്തിനെതിരെയും ഗുരുതരമായ വിമർശനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകൾക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ നടപടി ആവശ്യപ്പെട്ട അഹമ്മദീയ വിഭാഗം തങ്ങൾക്കെതിരെ നടന്നുവരുന്ന മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ അനുഭാവപൂർവ്വമായ സമീപനവും അഭ്യർത്ഥിച്ചു.
‘പാകിസ്ഥാനി മതപണ്ഡിതർ ഭീകരവാദസംഘടനകളുമായും ജിഹാദികളുമായും അടുത്ത ബന്ധം പുലർത്തുന്നവരാണ്. ഈ പണ്ഡിതർക്ക് തീവ്രവാദികളുമായുള്ള അടുപ്പം പരസ്യമായ രഹസ്യമാണ്. ഇത് ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്. ജമ്മു കശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈനികർക്ക് നേരെ നടന്ന ആക്രമണം ഇതിന് തെളിവാണ്.’ അയാസ് പറഞ്ഞു.
അഹമ്മദീയർ മാത്രമല്ല പാകിസ്ഥാനിലെ മുസ്ലിം ഇതര വിഭാഗവും ഭീകരവാദത്തിന്റെ ഇരകളാണെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദീയ സമൂഹത്തിന്റെ മറ്റൊരു പ്രതിനിധിയായ ഫരീദ് അഹമ്മദും പാക് ഭീകരതയുടെ ക്രൂരമുഖം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. പാകിസ്ഥാനിൽ മതനിന്ദാ നിയമം ഏറ്റവും മോശമായ രീതിയിൽ ഉപയോഗിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ ക്രൈസ്തവ സമൂഹവും ഹൈന്ദവ സമൂഹവും വലിയ തോതിൽ അടിച്ചമർത്തപ്പെടുകയാണെന്നും അന്താരാഷ്ട മനസ്സാക്ഷി ഈ വിഷയത്തിൽ ഉണരുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അഹമ്മദീയ നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.