ന്യൂഡൽഹി : വനിത നവോത്ഥാനമെന്നൊക്കെ കൊട്ടിഘോഷിച്ച് കേരളത്തിൽ മതിൽ കെട്ടിയ സിപിഎം പക്ഷേ സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് നൽകിയത് അഞ്ച് സീറ്റ്. ഇതുവരെ പ്രഖ്യാപിച്ച 45 സീറ്റുകളുടെ സ്ഥാനാർത്ഥി പട്ടികയിൽ ബംഗാളിൽ നിന്ന് മൂന്നും കേരളത്തിൽ നിന്ന് രണ്ടും വനിതകളാണ് ആകെ മത്സരിക്കുന്നത്.
കേരളത്തിൽ പത്തനംതിട്ടയിൽ നിന്ന് വീണ ജോർജ്ജും കണ്ണൂരിൽ നിന്ന് പികെ ശ്രീമതിയുമാണ് സിപിഎം ടിക്കറ്റിൽ മത്സരിക്കുന്നത്. ബംഗാളിൽ റാണഘട്ടിൽ നിന്ന് രമാ ബിശ്വാസ് , ദക്ഷിൺ കൊൽക്കത്തയിൽ നിന്ന് നന്ദിനി മുഖർജി , ഉലുബേറിയയിൽ നിന്ന് മക്സുദ ഖാട്ടുൻ എന്നിവരാണ് സിപിഎം സ്ഥാനാർത്ഥികൾ.
ഇതിൽ പത്തംതിട്ട കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. കണ്ണൂരിൽ പികെ ശ്രീമതി ജയിച്ചത് വെറും ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലും. റാണഘട്ട് തൃണമൂൽ കോൺഗ്രസ് രണ്ടു ലക്ഷത്തില്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സീറ്റാണ്.കൊൽക്കത്ത ദക്ഷിൺ ഒരു ലക്ഷത്തിലേറെ വോട്ടിനു തൃണമൂൽ വിജയിച്ച മണ്ഡലമാണ്. ഉലുബേറിയയിൽ 2014 ൽ തൃണമൂൽ കോൺഗ്രസ് ജയിച്ചത് രണ്ട് ലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് . 2018 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മണ്ഡലമാണിത് .
വനിതകൾക്ക് നൽകിയ അഞ്ച് സീറ്റുകളിൽ ഒരു സിറ്റിംഗ് സീറ്റിലാണ് സിപിഎം വനിത സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത്. വനിത നവോത്ഥാനമെന്നും സ്ത്രീ ശാക്തീകരണമെന്നും മേനി നടിക്കുമ്പോഴും അധികാര കേന്ദ്രങ്ങളിലേക്ക് സ്ത്രീകളെ എത്തിക്കാൻ പാർട്ടിക്ക് താത്പര്യമില്ലെന്ന ആരോപണം ശരിവെക്കുന്നതാണിത്.