കൊച്ചി: വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷകളിൽ ഉദ്യോഗസ്ഥർ രേഖകൾ നൽകുമ്പോൾ പേജ് ഒന്നിന് രണ്ട് രൂപ നിരക്കിൽ മാത്രമേ ഇടാവൂ എന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. രേഖകൾ ലഭിക്കുന്നതിന് അമിത ഫീസ് ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ ഇടപെടൽ.
റവന്യൂ വകുപ്പ് സ്കെച്ച്, പ്ലാൻ എന്നിവ നൽകുമ്പോൾ 500 രൂപയും ജിഎസ്ടിയും ഈടാക്കി നൽകുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച അപ്പീലിലാണ് സുപ്രധാനമായ ഉത്തരവ് മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസെൻ എം പോൾ അധ്യക്ഷനായ ഫുൾബെഞ്ച് പുറപ്പെടുവിച്ചിച്ചത്.
2006 ലെ വിവരാവകാശ ഫീസുമായി ബന്ധപ്പെട്ട് ചട്ടപ്രകാരം പേജ് ഒന്നിന് രണ്ട് രൂപ നിരക്കിൽ മാത്രമേ ഫീസ് ഇടാക്കാൻ കഴിയൂ. എന്നാൽ റവന്യൂ, രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ചില വകുപ്പുകൾ അവരുടെ ചില ഉത്തരവുകൾ ചൂണ്ടിക്കാട്ടി അമിതമായ ഫീസ് ഈടാക്കുന്നുവെന്ന പരാതിയിലാണ് കമ്മീഷന്റെ ഈ ഉത്തരവ്.
90 ദിവസത്തിനകം വ്യക്തമായ ഉത്തരവ് ഇക്കാര്യത്തിൽ പുറപ്പെടുവിക്കാൻ പൊതുഭരണ വകുപ്പിന് കമ്മീഷൻ നിർദ്ദേശം നൽകി. സുപ്രീംകോടതിയുടെ വിധി പ്രകാരം അഞ്ചു രൂപയിൽ കൂടുതൽ ആർടിഐ അപേക്ഷയിൽ രേഖകളുടെ ചെലവിനത്തിൽ ഈടാക്കരുതെന്ന് നിർദ്ദേശവും സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.