ന്യൂഡൽഹി: പുൽവാമയിൽ ഭീകരാക്രമണം നടന്ന സമയത്തെ ഏറ്റവും മഹത്തരമായ മണിക്കൂറെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാനി സെനറ്റർ. പാകിസ്ഥാൻ സെനറ്ററും മുസ്ലിം ലീഗ് നേതാവുമായ മുജാഹിദ് ഹുസൈനാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
1998ലെ ആണവപരീക്ഷണത്തിന് ശേഷം പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും മഹത്വപൂർണമായ മണിക്കൂറായിരുന്നു അതെന്നാണ് ഹുസൈന്റെ അഭിപ്രായപ്രകടനം.
ഫെബ്രുവരി പതിനാലിനായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിൽ 40 സൈനികരായിരുന്നു വീരമൃത്യു വരിച്ചത്.
ഇതിന് മറുപടിയായി പാകിസ്ഥാനിലെ ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടിരുന്നു.