കൊടുങ്ങല്ലൂർ: ന്യൂസിലാന്റിൽ മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊടുങ്ങല്ലൂർ സ്വദേശിനി മരിച്ചതായി സ്ഥിരീകരിച്ചു.തിരുവള്ളൂർ പൊന്നാത്ത് അബ്ദുൾ നാസറിന്റെ ഭാര്യ അൻസി (27) ആണ് മരിച്ചത്.
വെടിവെയ്പ്പിനെ തുടർന്ന് അൻസിയെ കാണാതായതായി പറയപ്പെട്ടിരുന്നു. ആക്രമണ സമയത്ത് അൻസിയോടൊപ്പം പള്ളിയിലുണ്ടായിരുന്ന നാസർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
ന്യൂസിലാൻറിൽ ലിൻകോൺ യൂണിവേഴ്സിറ്റിയിൽ അഗ്രി ബിസിനസ്സ് മാനേജ്മെൻറ് വിദ്യാർത്ഥിനിയാണ് അൻസി. ഭർത്താവ് നാസർ അവിടെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്.ഒരു വർഷം മുൻപാണ് നാസറും അൻസിയും ന്യൂസിലാൻറിലേക്ക് പോയത്.
ഭീകരാക്രമണം നടന്ന ക്രൈസ്റ്റ് ചർച്ചിലാണ് അൻസി ഭർത്താവുമൊത്ത് താമസിച്ചിരുന്നത്.വെള്ളിയാഴ്ച്ച ഇന്ത്യൻ സമയം ആറ് മണിയോടെ നാസർ നാട്ടിലേക്ക് ഫോൺ വിളിച്ചതായി ബന്ധുക്കൾ പറയുന്നു.
ഭീകരാക്രമണ സമയത്ത് പള്ളിയിൽ അൻസി ഉണ്ടായിരുന്നതായും കാലിന് പരിക്കേറ്റ അൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് ആദ്യം ബന്ധുക്കൾക്ക് ലഭിച്ച വിവരം.പിന്നീട് മരിച്ചതായി സ്ഥിരീകരിക്കുകയാായിരുന്നു.
കൊടുങ്ങല്ലൂർ ടി.കെ.എസ് പുരം കരിപ്പാക്കുളത്ത് പരേതനായ അലി ബാവയുടെ മകളാണ് അൻസി.രണ്ട് വർഷം മുൻപായിരുന്നു നാസറുമായി അൻസിയുടെ വിവാഹം.