ന്യൂഡൽഹി: നിർമ്മിത ബുദ്ധിയുടെ നവീന ലോകത്തിലേക്ക് സി ബി എസ് ഇ വിദ്യാർത്ഥികൾക്ക് സാദ്ധ്യത തുറന്നുകൊണ്ട് പുത്തൻ സിലബസ് പരിഷ്കാരം. 2019 ഏപ്രിൽ മാസം ആരംഭിക്കുന്ന പുതിയ അദ്ധ്യയന വർഷം മുതൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് ആറാമത്തെ ഐച്ഛിക വിഷയമായി നിർമ്മിത ബുദ്ധി പഠിക്കാനുള്ള അവസരമുണ്ടാകും. നിർമ്മിത ബുദ്ധിയോടൊപ്പം ബാല്യകാല സംരക്ഷണ വിദ്യാഭ്യാസവും യോഗയും പുതിയ വിഷയങ്ങളായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും.
താത്പര്യമുള്ള സ്കൂളുകൾക്ക് എട്ടാം ക്ലാസ്സ് മുതൽ തന്നെ നിർമ്മിത ബുദ്ധി പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്നും സി ബി എസ് ഇ അധികൃതർ അറിയിച്ചു.
യോഗയും ബാല്യകാല സംരക്ഷണ വിദ്യാഭ്യാസവും ഈ അദ്ധ്യയന വർഷം മുതൽ സീനിയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും.
നിലവിലുള്ള അഞ്ച് നിർബന്ധിത വിഷയങ്ങൾക്കൊപ്പം പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ആറാമതായി ഒരു നൈപുണി വിഷയം കൂടി തിരഞ്ഞെടുക്കാനുള്ള അവസരം ഇനി മുതൽ ഉണ്ടാകും. ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ ആറാം വിഷയമായി നൈപുണി വിഷയങ്ങളിലേതെങ്കിലുമൊന്നിലെ വിജയം കൊണ്ട് ഉപരിപഠന യോഗ്യത നേടാൻ കഴിയും.
തിരഞ്ഞെടുത്ത വിഷയങ്ങളില്‍ പരാജയപ്പെട്ടാല്‍ വീണ്ടും പരീക്ഷയെഴുതാനുള്ള അവസരം നല്‍കുമെന്നും സി ബി എസ് ഇ വൃത്തങ്ങൾ അറിയിച്ചു.