ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ സുസ്ഥിരമായ ജനാധിപത്യ സംവിധാനം നിലവിൽ വരുന്നത് വരെ സേനയെ പിൻവലിക്കരുതെന്ന് അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിൽ അസ്ഥിരമായ താൽക്കാലിക സർക്കാരിനെ കാണാനല്ല, മറിച്ച് സുസ്ഥിരമായ ജനാധിപത്യ സർക്കാരിനെ കാണുന്നതാണ് ഇന്ത്യൻ താത്പര്യങ്ങൾക്കും മേഖലയിലെ സമാധാനത്തിനും ഗുണകരമെന്ന് വിദേശകാര്യ സെക്രട്ടറിതല ചർച്ചയിൽ ഇന്ത്യൻ പ്രതിനിധി വിജയ് ഗോഖലെ അറിയിച്ചു.
ഇന്ത്യയുടെ അഭിപ്രായത്തോട് അനുഭാവപൂർവ്വമായിരുന്നു യു എസ് പ്രതിനിധി സൽമെ ഖലിൽസാദിന്റെ പ്രതികരണം. വിഷയത്തിൽ ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അഫ്ഗാനിസ്ഥാൻ മണ്ണ് ഒരിക്കലും ഭീകരവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമേ വാഷിംഗ്ടൺ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും യു എസ് പ്രതിനിധി ഇന്ത്യയെ അറിയിച്ചു.
അഫ്ഗാനിലെ സമാധാന പ്രക്രിയ ത്വരിതപ്പെടുത്താൻ അമേരിക്കയും റഷ്യയും ഇറാനുമടക്കമുള്ള വൻ ശക്തികൾ ശ്രമിച്ചു വരികയാണ്.
അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയകളിലെയും രാഷ്ട്രപുനർനിർമ്മാണ പ്രവർത്തനങ്ങളിലെയും നിർണ്ണായക പങ്കാളിയാണ് ഇന്ത്യ. തങ്ങളുടെ എറ്റവും പ്രിയപ്പെട്ട വിദേശ സുഹൃത്ത് എന്നാണ് അന്താരാഷ്ട്ര വേദികളിൽ അഫ്ഗാൻ സർക്കാർ ഇന്ത്യയെ സംബോധന ചെയ്യുന്നത്.
താലിബാനുമായി നേരിട്ട് ഏറ്റുമുട്ടാൻ പോകാതെ അഫ്ഗാനിലെ ജനാധിപത്യ പ്രവർത്തനങ്ങളെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളെയും ശക്തിപ്പെടുത്തി മുന്നോട്ട് പോകുന്ന ക്രിയാത്മക നയതന്ത്രമാണ് ഇന്ത്യ ഗാന്ധാരഭൂമിയിൽ സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ പുൽവാമ ഭീക്രാക്രമണത്തെ ശക്തമായി അപലപിച്ച് അഫ്ഗാനിസ്ഥാൻ രംഗത്ത് വന്നിരുന്നു. പാകിസ്ഥാനെതിര ശക്തമായ നിലപാടും അവർ ഐക്യരാഷ്ട്ര സഭയിൽ സ്വീകരിച്ചിരുന്നു.