ന്യൂഡൽഹി: സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ ദുഃഖം രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവും എറണാകുളം സിറ്റിംഗ് എംപിയുമായ കെവി തോമസ്. കോൺഗ്രസ് പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ രാഷ്ട്രീയ രംഗത്ത് എങ്ങനെ തുടർന്ന് പ്രവർത്തിക്കണമെന്ന് തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കെവി തോമസ് പ്രതികരിച്ചു. പാർട്ടിക്ക് എന്നെ വേണ്ടെങ്കിലും എന്നും ജനങ്ങളോടൊപ്പം കൊച്ചിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിൽ തനിക്ക് യാതൊരു മുന്നറിയിപ്പും പാര്‍ട്ടി നല്‍കിയിരുന്നില്ല. പറയാതെ നീക്കിയതാണ് ഏറെ വിഷമിപ്പിച്ചത്. താന്‍ എന്ത് കുറ്റം ചെയ്തെന്നു മനസിലാകുന്നില്ല. തന്റെ അയോഗ്യത എന്താണെന്ന് പാർട്ടി പറയണം. ജനങ്ങൾ ഇത്രയും നാൾ എന്നെ ജയിപ്പിച്ചു അത് എന്റെ തെറ്റല്ല. എനിക്ക് പ്രായമായതും എന്റെ തെറ്റല്ല.
കോണ്‍ഗ്രസില്‍ തനിക്ക് ഗ്രൂപ്പുകള്‍ ഇല്ല. പാര്‍ട്ടിയോട് തനിക്ക് പ്രതിബദ്ധതയുണ്ട്. തന്റെ കാര്യത്തില്‍ പാര്‍ട്ടി ഉചിതമായ തീരുമാനം എടുക്കട്ടെ. താന്‍ കാത്തിരിക്കും. തന്നെ കറിവേപ്പിലപോലെ വലിച്ചെറിയാൻ കോൺഗ്രസിനാവില്ല. ഇതുവരെ എന്നെ ഏൽപ്പിച്ച കാര്യങ്ങൾ കൃത്യമായി ചെയ്തിട്ടുണ്ടെന്നും കെവി തോമസ് പറഞ്ഞു.
ബിജെപിയിലേക്ക് പോകുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെ വി തോമസ് വ്യക്തമായ മറുപടി നല്‍കിയില്ല. ഇതേക്കുറിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്നും കെ വി തോമസ് പറഞ്ഞു.