അമരാവതി: പിതൃസഹോദരനും മുതിർന്ന നേതാവുമായ വൈ എസ് വിവേകാനന്ദ റെഡ്ഡിയുടെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വൈ എസ് ആർ കോൺഗ്രസ്സ് നേതാവ് വൈ എസ് ജഗൻ മോഹൻ റെഡ്ഡി.
‘വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് എന്റെ പിതൃസഹോദരനും മുതിർന്ന നേതാവുമായ വിവേകാനന്ദ റെഡ്ഡി മൃഗീയമായി കൊല ചെയ്യപ്പെട്ടു. അദ്ദേഹം നാല് തവണ എം പിയും എം എൽ എയുമായിരുന്ന വ്യക്തിയാണ്. പകൽ പതിനൊന്ന് മണിക്കും പന്ത്രണ്ടിനുമിടയിൽ ഘാതകൻ വീട്ടിൽ പ്രവേശിക്കുകയും അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്തു. മൃഗീയമായ ഈ കൃത്യത്തെ എങ്ങനെ നിസ്സാരവത്കരിക്കാൻ കഴിയും?’ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ ചോദിച്ചു.
‘തന്റെ ഡ്രൈവർ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന തരത്തിൽ വിവേകാനന്ദ റെഡ്ഡി എഴുതിയ ഒരു കത്ത് ആന്ധ്രാ പ്രദേശ് ഡിഐജിയും എസ് പിയും കണ്ടെത്തിയതായി പറയുന്നു. അദ്ദേഹം സാധാരണക്കാരനായ ഒരു വ്യക്തിയല്ല. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് നീങ്ങുന്ന പൊലീസ് അന്വേഷണത്തിൽ എനിക്ക് തൃപ്തിയില്ല. വ്യക്തമായ സിബിഐ അന്വേഷണം കേസിൽ ആവശ്യമാണ്.’ അദ്ദേഹം പറഞ്ഞു.
ചന്ദ്രബാബു നായിഡുവിന് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചു. സിബിഐ അന്വേഷണത്തെ ചന്ദ്രബാബു നായിഡു ഭയപ്പെടുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. നായിഡുവിന് മാത്രമല്ല അദ്ദേഹത്തിനറ്റെ മന്ത്രിസഭയിലെ മന്ത്രിമാർക്കും കൃത്യത്തിൽ പങ്കുള്ളതായി റെഡ്ഡി സംശയം പ്രകടിപ്പിച്ചു.
കൊലപാതകരാഷ്ട്രീയം ടിഡിപിക്ക് പുതിയതല്ല. സംസ്ഥാനത്ത് ടിഡിപി ഭരിക്കുന്ന സമയത്തായിരുന്നു തന്റെ മുത്തച്ഛൻ രാജറെഡ്ഡി കൊല്ലപ്പെട്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പൊലീസുകാർ നായിഡുവിന്റെ കാവൽക്കാരായി പെരുമാറുന്നു. കടപ്പയിൽ ടിഡിപി വൻ പരാജയം അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. ജഗൻ മോഹൻ റെഡ്ഡി കുറ്റപ്പെടുത്തി.
വൈ എസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻ മന്ത്രിയുമായ വൈ എസ് വിവേകാനന്ദ റെഡ്ഡിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആന്ധ്രാ പ്രദേശിലെ കടപ്പ ജില്ലയിലെ സ്വവസതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ മുറിയിലും കുളിമുറിയിലും രക്തക്കറകൾ കണ്ടെത്തിയിരുന്നു.
68കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്.
റെഡ്ഡിയുടെ തലയുടെ മുൻഭാഗത്തും പിന്നിലുമായി രണ്ട് മുറിവുകളുണ്ടായിരുന്നു.