മലപ്പുറം: മലപ്പുറത്ത് വീട്ടിൽ വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കുകയായിരുന്ന യുവതിയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. വെങ്ങാട് എടയൂർ സ്വദേശിനിയായ ആജിസ അസീസിനാണ് വെട്ടേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കേറ്റ പരിക്ക് ഗുരുതരമാണ്.
വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരുന്ന ആജിസയെ തൊട്ടടുത്ത് താമസിക്കുന്ന ബഷീർ മൂർച്ചയേറിയ ആയുധമുപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ പുറത്തും വെട്ടേറ്റു. മരണവെപ്രാളത്തിൽ അടുത്ത വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് ഇവർ രക്ഷപ്പെട്ടതെന്ന് അയൽക്കാർ പറഞ്ഞു.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. പതിവായി ആജിസയെ ഇയാൾ ശല്യപ്പെടുത്താറുണ്ടായിരുന്നു. കൊല്ലുമെന്ന് പറഞ്ഞായിരുന്നു അക്രമമെന്നും എന്തിനാണ് ഇയാൾ ഇങ്ങനെ ആക്രമിച്ചതെന്ന് തനിക്കറിയില്ലെന്നും യുവതി പറഞ്ഞു.
ഭർത്താവ് ഉപേക്ഷിച്ച ആജിസ ഒമ്പത് വയസ്സുകാരനായ മകനോടൊപ്പമാണ് താമസം.
സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ബഷീറിനെ പൊലീസ് പിടികൂടി.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തിരുവല്ലയിൽ പട്ടാപ്പകൽ പെൺകുട്ടിയെ കത്തി കൊണ്ട് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതിയായ അജിൻ റെജി മാത്യുവിനെ പൊലീസ് പിടികൂടിയിരുന്നു.
കൊച്ചിയിലെ പനമ്പള്ളി നഗറിലും സമാനമായ രീതിയിൽ യുവതിക്ക് നേരെ ആക്രമണം നടന്നിരുന്നു.