മലപ്പുറം: ആംബുലൻസിന് നല്കാൻ പണമില്ലാത്തതിനാൽ മൃതദേഹം കൊണ്ടുപോയത് കാറിന്റെ ഡിക്കിയില്‍. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് സംഭവം. ആശുപത്രി സൂപ്രണ്ട് സഹായിച്ചില്ലെന്ന് ആക്ഷേപം.
കര്‍ണ്ണാടക ബിദാര്‍ സ്വദേശിയായ 45കാരി ചന്ദ്രകല വെള്ളിയാഴ്ചയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍വെച്ച് മരിച്ചത്. അര്ബുധത്തെ തുടര്‍ന്നായിരുന്നു മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി ഇന്നലെ രാവിലെ ബന്ധുക്കളെത്തി. ഇവരുടെ കൈവശം ആവശ്യത്തിന് പണമില്ലായിരുന്നു. സ്വകാര്യ ആംബുലൻസ് ഡ്രൈവര്‍മാര്‍, ഇന്ധന ചെലവ് മാത്രം നല്കിയാല് മൃതദേഹം നാട്ടിലെത്തിക്കാമെന്ന് പറഞ്ഞു.
അതിനുള്ള പണവും ചന്ദ്രകലയുടെ കുടുംബത്തിന് ഉണ്ടായിരുന്നില്ല. ഇതെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നന്ദകുമാറിനെ എല്ലാവരും കൂടി കണ്ടു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഫണ്ടില്‍നിന്ന് ആംബുലൻസിന് പണം അനുവദിക്കുകയോ അല്ലെങ്കില്‍ എംബാം ചെയ്ത് കാറില്‍ മൃതദേഹം അയക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സൂപ്രണ്ട് കയ്യൊഴിഞ്ഞു. ഇതോടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റുകയായിരുന്നു.