1955 ൽ ഗോവയിലെ മപുസയിലായിരുന്നു മനോഹർ പരീക്കറിന്റെ ജനനം. ചെറുപ്പകാലം മുതൽ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1978 ൽ ബോംബെ ഐഐടിയിൽ നിന്ന് മെറ്റലർജിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം.
1994 ൽ ഗോവയിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചു. 1999 ൽ ഗോവയിലെ പ്രതിപക്ഷ നേതാവായി. 2000 ഒക്ടോബറിൽ ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റ പരീക്കർ 2002 ഫെബ്രുവരിയിൽ സ്ഥാനമൊഴിഞ്ഞെങ്കിലും ജൂണിൽ വീണ്ടും മുഖ്യമന്ത്രിയായി. 2004 ഒരു ദേശീയ മാദ്ധ്യമം ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് അദ്ദേഹത്തെയായിരുന്നു.
2012 ൽ ഗോവയിൽ ബിജെപിയെ അധികാരത്തിലെത്തിച്ചത് മനോഹർ പരീക്കറുടെ മിസ്റ്റർ ക്ലീൻ ഇമേജായിരുന്നു. പിന്നീട് 2014 ൽ അദ്ദേഹം കേന്ദ്രത്തിൽ പ്രതിരോധ മന്ത്രിയായി. 2017 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഗോവയിൽ പ്രതിസന്ധി ഉടലെടുത്തപ്പോൾ അദ്ദേഹം പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ച് ഗോവയിലേക്ക് പോയി. വീണ്ടും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു.
രാഷ്ട്രീയ ജീവിതത്തിലുടനീളം ലാളിത്യം കാത്തുസൂക്ഷിച്ച ജനങ്ങളുടെ നേതാവായിരുന്നു പരീക്കർ.മിസ്റ്റർ ക്ലീൻ എന്ന വിളിപ്പേരു അദ്ദേഹം നേടിയെടുത്തത് ജനങ്ങളോടുള്ള അചഞ്ചലമായ കൂറും സംശുദ്ധമായ രാഷ്ട്രീയവും കൊണ്ടായിരുന്നു. സാധാരണക്കാരനെപ്പോലെ ജീവിച്ചു.സാധാരണക്കാരന്റെ വാഹനങ്ങളിൽ അവരിലൊരാളായി സഞ്ചരിച്ചു.
ഒരു ശതമാനത്തിൽ താഴെ വോട്ടുണ്ടായിരുന്ന ഒരു പാർട്ടിയെ പത്തുവർഷം കൊണ്ട് ഭരണത്തിലെത്തിക്കാൻ പ്രധാന പങ്കു വഹിച്ചു. പ്രതിരോധ മന്ത്രിയായിരുന്നപ്പോഴും നേതൃപാടവവും ഭരണ ശേഷിയും പ്രദർശിപ്പിച്ച പരീക്കർ നിരവധി നിർണായക തീരുമാനങ്ങളിൽ പങ്കാളിയായി.ഉറി ആക്രമണത്തിന് ബദലായി ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ്.
2018 ലാണ് പരീക്കറിന് പാൻക്രിയാറ്റിക് കാൻസർ സ്ഥിരീകരിച്ചത്. ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷം ഭരണത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും അസുഖം ഗുരുതരമാവുകയായിരുന്നു.
ബിജെപിക്ക് മാത്രമല്ല രാഷ്ട്രത്തിനും കനത്ത നഷ്ടമാണ് മനോഹർ പരീക്കറുടെ വിയോഗം.