ന്യൂഡൽഹി : സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ട രത്ന വ്യവസായി നീരവ് മോദിക്കെതിരെ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. മാർച്ച് 25 ന് കോടതിയിൽ ഹാജരാകാനാണ് കോടതിയുടെ നിർദ്ദേശം.
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറണമെന്ന എൻഫോഴ്സ്മെന്റ് ആവശ്യത്തെ തുടർന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ട്.വിചാരണ പൂർത്തിയായാൽ നീരവ് മോദിയെ കൈമാറുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കും.
സാമ്പത്തിക കുറ്റകൃത്യത്തെ തുടർന്ന് രാജ്യം വിട്ട നീരവ് മോദിയുടെ കടൽത്തീരത്തെ ബംഗ്ലാവ് പൊളിച്ചു നീക്കിയിരുന്നു. ഡൈനമൈറ്റ് സ്റ്റിക്കുകൾ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനം നടത്തിയാണ് ബംഗ്ലാവ് പൊളിച്ചു നീക്കിയത്. 30,000 ചതുരശ്ര അടിയുള്ള ബംഗ്ലാവ് നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
വിദേശത്തും നാട്ടിലുമായി 1726 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നേരത്തെ കണ്ടു കെട്ടിയിരുന്നു. ഇതിനു പുറമെ നീരവ് മോദി ഗ്രൂപ്പിന്റെ 490 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ-വജ്രാഭരണങ്ങളും മറ്റ് വിലയേറിയ വസ്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.