ഗുർഗാവ്: പുൽവാമയിൽ വീരമൃത്യു വരിച്ച നാൽപ്പത് സി ആർ പി എഫ് ജവാന്മാരുടെ ത്യാഗം രാഷ്ട്രം ഒരിക്കലും വിസ്മരിക്കില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പ്രതികരിക്കേണ്ട സമയത്ത് കൃത്യമായി പ്രതികരിക്കാൻ ശേഷിയുള്ള നേതൃത്വമാണ് രാജ്യത്തിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.
‘രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ആ നാൽപ്പത് സി ആർ പി എഫ് ജവാന്മാർക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. രാജ്യം അവരെ മറന്നിട്ടില്ല, ഒരിക്കലും മറക്കുകയുമില്ല. സൈന്യത്തിന്റെ മനോവീര്യം ഉയരുമ്പോൾ ഇന്ത്യയുടെ സുരക്ഷയും വർദ്ധിക്കുന്നു. ഈ സ്ഥിരതയും കർമ്മശേഷിയും, പ്രവർത്തനവൈശിഷ്ട്യവും നിലനിർത്തുക. രാഷ്ട്രം നിങ്ങളിൽ വിശ്വാസമർപ്പിക്കുന്നു.’ സി ആർ പി എഫിന്റെ 80ആമത് സ്ഥാപക ദിനത്തിൽ സൈനികരെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
‘സി ആർ പി എഫ് ഇന്ത്യയിലെ അനുപമമായ സേനയാണ്. ഇത് സ്ഥിരത നിലനിർത്തുന്ന സേനയാണ്. നമുക്ക് ഇവരെ പൂർണമായി വിശ്വസിക്കാം. ഈ വിശ്വാസ്യതയ്ക്ക് വർഷങ്ങളുടെ പാരമ്പര്യമുണ്ട്.’ അജിത് ഡോവൽ കൂട്ടിച്ചേർത്തു.
ഫെബ്രുവരി പതിനാലിനായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിൽ 40 സൈനികരായിരുന്നു വീരമൃത്യു വരിച്ചത്.
ഭീകരാക്രമണത്തിന് പകരമായി പാകിസ്ഥാനിലെ ബലാക്കോട്ടിൽ ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ഭീകരക്യാമ്പുകൾ തകർക്കപ്പെടുകയും നിരവധി ഭീകരന്മാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.